കൂനൂർ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ. ‘ആദ്യം കേട്ടത് വലിയ ഒച്ചയായിരുന്നു. ഓടി വന്ന് നോക്കിയപ്പോൾ കണ്ടത് ഹെലികോപ്ടർ മരത്തിൽ വന്നിടിക്കുന്നതാണ്. തുടർന്ന് അഗ്നിഗോളമായി മാറിയ ഹെലികോപ്ടർ മറ്റൊരു മരത്തിൽ വന്നിടിച്ചു. ഹെലികോപ്ടറിൽ നിന്നും രണ്ട് മൂന്ന് പേർ പുറത്തേക്കിറങ്ങി ഓടി. ദേഹമാസകലം തീ പടർന്ന അവർ നിമിഷങ്ങൾക്കകം നിലത്ത് വീണു.‘ കൃഷ്ണസ്വാമി എന്നൊരാൾ പറഞ്ഞു.
ആദ്യം രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാരായിരുന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും മറ്റുള്ളവരും സ്ഥലത്തെത്തി. ഇതുവരെ അപകടത്തിൽ പെട്ട 11 പേർ മരിച്ചതായി സ്ഥിരീകരണം വന്നു കഴിഞ്ഞു. 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്.
ഹെലികോപ്ടർ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം ഉടൻ പ്രസ്താവന ഇറക്കും. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യോമസേന പൈലറ്റ് തുടങ്ങിയവരാണ് എം ഐ ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി
Discussion about this post