ഡെറാഡൂൺ: അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് വാചാലനായി ബന്ധു ഭരത് സിംഗ് റാവത്ത്. ബിപിൻ റാവത്തിന്റെ വിയോഗത്തിൽ താൻ മാത്രമല്ല, അദ്ദേഹത്തിന്റെ ജന്മദേശമായ ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മേഖല മുഴുവൻ കേഴുകയാണെന്ന് ഭരത് സിംഗ് റാവത്ത് പറഞ്ഞു.
‘വിരമിക്കലിന് ശേഷം പൗരിയിൽ ഒരു വീട് വെക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി സൈനയിൽ അദ്ദേഹം സ്ഥലവും കണ്ട് വെച്ചിരുന്നു. തന്റെ വാർദ്ധക്യകാല വസതി എന്നാണ് അദ്ദേഹം അതിനെ വിളിക്കാൻ ആഗ്രഹിച്ചിരുന്നത്. വൈകാതെ ജന്മദേശം സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഞങ്ങൾ ഏവരും അദ്ദേഹത്തെ സ്വീകരിക്കാൻ കാത്തിരിക്കുകയായിരുന്നു.‘ ഭരത് സിംഗ് പറഞ്ഞു.
പൗരി ജില്ലാ ആസ്ഥാനമായ കോത്വാറിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് സൈന ഗ്രാമം. അദ്ദേഹത്തിന്റെ പിതാവിന് നോയിഡയിൽ വീടുണ്ടായിരുന്നുവെങ്കിലും ഉത്തരാഖണ്ഡിലെ ശാന്തമായ ഗ്രാമീണ അന്തരീക്ഷത്തിൽ താമസിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്ന് ഭരത് സിംഗ് കൂട്ടിച്ചേർത്തു.
‘മനസ്സ് നിറയെ സ്നേഹമുള്ള കരുത്തനായ മനുഷ്യനായിരുന്നു അദ്ദേഹം. ഗ്രാമത്തിലെ റോഡ് പണിയെക്കുറിച്ച് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. നാടിന്റെ വികസനകാര്യങ്ങളിൽ അതീവ തത്പരനായിരുന്നു റാവത്ത്. ക്ഷേത്രകാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു. നാടിനെക്കുറിച്ച് അദ്ദേഹത്തിന് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു. ഇപ്പോൾ എല്ലാം നഷ്ടമായി.‘ ഭരത് സിംഗ് റാവത്ത് ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഗ്രാമത്തിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബിപിൻ റാവത്ത് അതിയായി ആഗ്രഹിച്ചിരുന്നു. ദ്വാരിഖാലിൽ കേന്ദ്രീയ വിദ്യാലയം കൊണ്ടു വരാനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചിരുന്നു. ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് റാവത്തിന് ഉണ്ടായിരുന്നുവെന്നും ഭരത് സിംഗ് റാവത്ത് പറഞ്ഞു. 2018ലായിരുന്നു അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.
ഡിസംബർ 11ന് ഇന്ത്യൻ മിലിട്ടറി അക്കാഡമിയുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കാനിരിക്കെയായിരുന്നു രംഗബോധമില്ലാതെ എത്തിയ മരണം ബിപിൻ റാവത്തിനെ കൂട്ടിക്കൊണ്ട് പോയത്.
Discussion about this post