ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഭൗതിക ശരീരം ഡൽഹി കന്റോണ്മെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലെത്തി. അദ്ദേഹത്തോടൊപ്പം മരണം വരിച്ച പത്നി മധുലിക റാവത്തിന്റെ ഭൗതിക ദേഹവും ഒപ്പം എത്തിച്ചു. നേരത്തെ ഇരുവരുടെയും ഭൗതിക ശരീരം ഡല്‍ഹിയിലെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ എത്തിച്ചപ്പോൾ അന്തിമോപചാരമര്‍പ്പിക്കുന്നതിനായി രാഷ്ട്രീയ, സാംസ്കാരിക,സാമൂഹ്യ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു.
രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യയ, സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാര്‍ജുന ഗാര്‍ഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി, ഡല്‍ഹി ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാന്‍സ്, ഇസ്രായേല്‍ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ വസതിയിലെത്തി. കഴിഞ്ഞ ദിവസം ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും അന്ത്യകർമ്മങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post