ഡൽഹി: ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ച് രാജ്യത്തെ ഓൺലൈൻ പണമിടപാടിന്റെ രീതികൾ മാറുന്നു. ഉപഭോക്താക്കൾക്ക് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും സുരക്ഷയ്ക്ക് പ്രഥമ പ്രാധാന്യം നൽകിയാണ് റിസർവ് ബാങ്ക് പുതിയ സംവിധാനം കൊണ്ട് വരുന്നത്.
ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് പുതിയ നിയമം. ഇപ്പോഴത്തെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ കൈകാര്യം ചെയ്യുന്ന രീതിയെ പാടെ മാറ്റുന്നതാണ് ആർബിഐയുടെ പുതിയ ഉത്തരവ്. പേയ്മെന്റ് ഗേറ്റ്വേകള്‍ക്കും ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കുമായി റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കഴിഞ്ഞു. 2022 ജനുവരി 1 മുതൽ ഇവ പ്രാബല്യത്തിൽ വരും.
ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ നിങ്ങള്‍ എവിടെ പോയാലും നിങ്ങളുടെ 16 അക്ക കാര്‍ഡ് നമ്പര്‍ ഓര്‍ക്കുകയോ അല്ലെങ്കില്‍ കാര്‍ഡ് കൈവശം വയ്ക്കുകയോ ചെയ്യണമെന്നാണ് പുതിയ സംവിധാനത്തിൽ പ്രധാനമായും ഓർക്കേണ്ടത്. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, ഗൂഗിള്‍ പേ, പേടിഎം, നെറ്റ്ഫ്‌ലിക്‌സ് ഉള്‍പ്പെടെയുള്ള ഓൺലൈൻ ആപ്പുകൾക്ക് ഇനി മുതൽ ഉപഭോക്താക്കളുടെ കാര്‍ഡ് വിശദാംശങ്ങള്‍ സൂക്ഷിക്കാന്‍ അനുമതിയില്ല. അതായത് അവരുടെ സിവിവി നമ്പറുകള്‍ മാത്രം നല്‍കുന്നതിന് പകരം, ഉപയോക്താക്കള്‍ ഒരു ഓണ്‍ലൈന്‍ പേയ്മെന്റ് നടത്താന്‍ ആഗ്രഹിക്കുന്ന ഓരോ തവണയും അവരുടെ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കേണ്ടിവരും.
ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ മാർഗനിർദേശങ്ങൾ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് റിസർവ് ബാങ്ക്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈന്‍ പേയ്മെന്റ് അനുഭവത്തെ സാരമായി ബാധിക്കുമെന്ന് വാദിച്ച് ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, മൈക്രോസോഫ്റ്റ്, സൊമാറ്റോ എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. എന്നാൽ, 2021 ജൂലൈയില്‍ പ്രാബല്യത്തില്‍ വരേണ്ടിയിരുന്ന നിയമങ്ങള്‍ പാലിക്കാന്‍ വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ 2021 ഡിസംബർ 31 വരെ ബാങ്കുകൾക്കും പേമെന്റ് ഗേറ്റ്വേകൾക്കും സമയം നൽകിയെന്നാണ് ആർബിഐ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post