കൊച്ചി: വീടിന് തീ പിടിച്ച് പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തെ തുടർന്ന് കാണാതായ സഹോദരിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കാണാതായ പെൺകുട്ടിയുടെ പ്രണയബന്ധം സഹോദരി എതിർത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
പറവൂര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടിലായിരുന്നു ദുരന്തം. സംഭവ സമയത്ത് ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശിവാനന്ദനും ഭാര്യ ജിജിയും ഡോക്ടറെ കാണാന്‍ പുറത്തേക്കുപോയ സമയത്താണ് തീപിടിത്തമുണ്ടായത്.
ശിവാനന്ദനും ഭാര്യ ജിജി, പെണ്‍മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രണ്ടാമത്തെ മകള്‍ ഏതാനും നാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. മരിച്ചതാരെന്ന് കണ്ടെത്തുന്നതിനായി ഡി എൻ എ ടെസ്റ്റ് നടത്താൻ പൊലീസ് തീരുമാനിച്ചു.
മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞെങ്കിലും ആളെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ മകളെ രാത്രി വൈകിയും കണ്ടെത്താനായിരുന്നില്ല.
അതേസമയം കൊലപാതകം നടത്തിയത് ഇളയ മകൾ ജിത്തുവാണെന്ന സംശയത്തിലാണ് പൊലീസ്. ജിത്തുവിന് ഒരാളുമായി പ്രണയം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ വിസ്മയ ഈ ബന്ധത്തെ എതിർത്തിരുന്നു. ഇതിനെചൊല്ലി വീട്ടിൽ പല ദിവസവും വഴക്കും ഉണ്ടായിട്ടുണ്ട്. അടുത്തയിടെ ശിവാനന്ദനെയും കുടുംബത്തെയും വീടിനകത്ത് പൂട്ടിയിട്ട് ജിത്തു പോയിരുന്നതായും പൊലീസിന് വ്യക്തമായിരുന്നു.
വിസ്മയയുടെ മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. ഇരുചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലിയാണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂര്‍ത്തിയാക്കിയവരാണ്.
Discussion about this post