ഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേസിൽ പഞ്ചാബ് സർക്കാരിന് കുരുക്ക് മുറുകുന്നു. പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി നിയോഗിച്ച രജിസ്ട്രാർ ജനറലിനെ സഹായിക്കാൻ എൻ ഐ എ പ്രത്യേക ഐജി തല സമിതി രൂപീകരിച്ചു. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനും കേന്ദ്ര ആാഭ്യന്തര മന്ത്രാലയം അനുമതി നൽകി.
കഴിഞ്ഞ ദിവസം, സംഭവം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി പഞ്ചാബ് ഡിജിപി സിത്ഥാർത്ഥ് ചതുർവേദിയെയും പഞ്ചാബ് പൊലീസിലെ ഒരു ഡസനോളം വരുന്ന ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്തിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ എസ് പി ജി ആവശ്യപ്പെടുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ പ്രദാനം ചെയ്യണം എന്ന എസ്പിജി ആക്ട് സെക്ഷൻ 14ന്റെ ലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിൽ വീഴ്ച വന്നതായി കണ്ടെത്തിയാൽ സംസ്ഥാന സർക്കാർ സംഭവങ്ങൾക്ക് കോടതിയിൽ ഉത്തരം പറയേണ്ടി വരും എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Discussion about this post