തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ മെഗാ തിരുവാതിര സംഘടിപ്പിച്ച സിപിഎം പുലിവാല് പിടിച്ചു. മൂന്നാം തരംഗ ഭീഷണിക്കും എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജിൻ്റെ കൊലപാതകത്തിനും ഇടയിൽ തിരുവനന്തപുരത്ത് വനിതകളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചതിൽ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തി. വൈകാരിക ഘട്ടത്തിൽ മെഗാ തിരുവാതിര നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തൽ.
വിഷയത്തിൽ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടാനും പാര്‍ട്ടി തീരുമാനിച്ചു. തിരുവാതിര നടത്തിപ്പിൽ വീഴ്ച സംഭവിച്ചുവെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തുറന്നു സമ്മതിച്ചു. ഇക്കാര്യത്തിൽ പാര്‍ട്ടിക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ സംസ്ഥാന നേതൃത്വത്തോട് ഏറ്റു പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന്റെ ചൂടാറും മുൻപേ ജില്ലാ നേതൃത്വം മെഗാ തിരുവാതിര നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോയതിൽ സംസ്ഥാന നേതൃത്വത്തിന് പഴി കേട്ടിരുന്നു. തിരുവാതിര നേതാക്കൾക്ക് അവമതിപ്പുണ്ടാക്കി അവതരിപ്പിച്ചുവെന്ന വിമര്‍ശനവും സംസ്ഥാന നേതൃത്വം മുന്നോട്ട് വയ്ക്കുന്നുണ്ട്. വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പിണറായി വിജയനെ പാടി പുകഴ്ത്തിയ പാട്ടിനെതിരെ ട്രോളുകളും നിറഞ്ഞിരുന്നു.
Discussion about this post