ജാഷ്പൂർ: തന്റെ അനുവാദമില്ലാതെ മകന്റെ സുന്നത്ത് കല്യാണം നടത്തിയതിന് യുവതിക്കെതിരെ പരാതിയുമായി ഹിന്ദു സമുദായാംഗമായ ഭർത്താവ്. ഛത്തീസ്ഗഢിലെ ജാഷ്പൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവിന്റെ പരാതിയിൽ യുവതിക്കും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു.
കുട്ടിയെ നിർബ്ബന്ധിച്ചാണ് ചടങ്ങ് നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും ശിശുക്ഷേമ സമിതിയും എട്ട് വയസ്സുകാരന്റെ മൊഴി രേഖപ്പെടുത്തി.
പത്ത് വർഷം മുൻപായിരുന്നു ജാഷ്പൂരിലെ സന സ്വദേശി ചിത്തരഞ്ജൻ സോന്വാനി മുസ്ലീം സമുദായാംഗമായ രേഷ്മയെ വിവാഹം കഴിച്ചത്. പൂർണമായും ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. ഇവർക്ക് എട്ട് വയസ്സായ ഒരു ആൺകുട്ടിയും ആറ് വയസ്സായ ഒരു പെൺകുട്ടിയുമാണ് ഉള്ളത്. കുടുംബം ഹിന്ദു മതാചാരപ്രകാരമായിരുന്നു താമസിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ നവംബർ മാസത്തിൽ ആൺകുട്ടിയെ അമ്മയുടെ മാതാപിതാക്കളുടെ അടുത്തേക്ക് വിരുന്നിന് അയച്ചു. അവിടെ വെച്ച് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് സുന്നത്ത് കർമ്മം നിർവ്വഹിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്തു. സംഭവം പ്രദേശത്ത് വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചു. ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
Discussion about this post