ഇതിഹാസ കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.
1938 ഫെബ്രുവരി 4ന് ഉത്തർ പ്രദേശിലെ ലഖ്നൗവിലായിരുന്നു ബ്രിജ്മോഹൻ മഹാരാജ് എന്ന പണ്ഡിറ്റ് ബിർജു മഹാരാജിന്റെ ജനനം. കഥക് നർത്തകൻ എന്നതിന് പുറമെ മറ്റ് ക്ലാസിക്കൽ നൃത്ത വിഭാഗങ്ങളിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹം പദ്മ വിഭൂഷൺ പുരസ്കാര ജേതാവാണ്.
പിതാവും ഗുരുവുമായ ജഗന്നാഥ് മഹാരാജിന്റെയും അമ്മാവന്മാരായ ശംഭു മഹാരാജിന്റെയും ലെച്ചു മഹാരാജിന്റെയും പാത പിന്തുടർന്നാണ് ബിർജു മഹാരാജ് കഥക് രംഗത്തേക്ക് കടന്നു വന്നത്.
ദേവദാസ്, ബാജിറാവു മസ്താനി, വിശ്വരൂപം തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്ക് പണ്ഡിറ്റ് ബിർജു മഹാരാജ് നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സത്യജിത് റേയുടെ ശത്രരംജ് കേ ഖിലാരി എന്ന ചിത്രത്തിന്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തുകയും നൃത്ത സംവിധാനം നിർവഹിക്കുകയും ചെയ്തു. പതിമൂന്നാമത്തെ വയസ്സ് മുതൽ ഡൽഹിയിലെ സംഗീത ഭാരതിയിൽ അദ്ദേഹം നൃത്താധ്യാപകൻ ആയിരുന്നു.
2012ൽ വിശ്വരൂപം എന്ന ചിത്രത്തിലെ ‘ഉന്നൈ കാണാത്‘ എന്ന ഗാനരംഗത്തിന്റെ നൃത്ത സംവിധാനം നിർവഹിച്ചതിന് അദ്ദേഹത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ബാജിറാവു മസ്താനി എന്ന ചിത്രത്തിന് 2016ൽ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. പദ്മവിഭൂഷൺ കൂടാതെ പദ്മഭൂഷൺ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post