ഡൽഹി: അനധികൃതമായി ചോർത്തിയ ഫോൺ സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഡൽഹി ഹൈക്കോടതി. പൊതുവായ ഒരു അടിയന്തര സാഹചര്യമോ പൊതുസുരക്ഷയെ ബാധിക്കുന്ന വിഷയമോ ആയാൽ മാത്രമേ ഫോൺ സംഭാഷണം തെളിവായി ശേഖരിക്കാൻ പാടുള്ളൂവെന്നും ജസ്റ്റിസ് ചന്ദ്രധാരി സിംഗ് പറഞ്ഞു. ജതീന്ദർ പാൽ സിംഗ് വേഴ്സസ് സിബിഐ കേസിലായിരുന്നു കോടതിയുടെ നിരീക്ഷണം.
അഴിമതി നിരോധന നിയമ പ്രകാരം ജതീന്ദർ പാൽ സിംഗിനെതിരായ പ്രത്യേക സിബിഐ കോടതിയുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എം ബി ബി എസ് സീറ്റിന് കോഴ നൽകിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് ജതീന്ദർ പാൽ സിംഗ്. കേസിൽ സിബിഐ ചോർത്തിയ ഫോൺ സംഭാഷണമായിരുന്നു പ്രധാന തെളിവായി കോടതി സ്വീകരിച്ചത്.
ടെലഫോൺ സംഭാഷണത്തിന്റെ ആധികാരികത ചോദ്യം ചെയ്താണ് ജതീന്ദർ പാൽ സിംഗ് കോടതിയെ സമീപിച്ചത്. സംഭാഷണം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയില്ലെന്നും സിംഗ് വാദിച്ചു. കേസ് നിലവിൽ കോടതി പരിശോധിക്കുകയാണ്.
Discussion about this post