തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ചേരും. നിലവിലെ നിയന്ത്രണങ്ങൾ തുടർന്നാൽ മതിയോ, കൂടുതൽ സിഎഫ്എൽടിസികൾ തുറക്കേണ്ടതുണ്ടോ, കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കം കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
അതേസമയം കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും 40000ന് മുകളിലാണ് കൊവിഡ് രോഗികൾ. ജനുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 1,72,290 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നു. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,55,536 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 191 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 199%, 91%, 118%, 58%, 26% 101% വര്‍ധിച്ചിട്ടുണ്ട്.
എന്നാൽ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണ്. പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഡൽഹിയിൽ രിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ.
Discussion about this post