വയനാട്: മാനന്തവാടിയില്‍ മാനസിക പ്രശ്നങ്ങളുള്ള ഗർഭിണി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന യുവതിയുടെ കുടുംബ സുഹൃത്തായ എടവക സ്വദേശി റഹീം വിഷം കലര്‍ത്തി നല്‍കിയ ജ്യൂസ് കഴിച്ചാണ് റിനി മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകളായ റിനി 2021 നവംബര്‍ 20 നാണ് മരിച്ചത്.
റിനിയുടെ അസ്വഭാവിക മരണത്തിന് പിന്നില്‍ ഓട്ടോ ഡ്രൈവറായ റഹീമാണെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഒളിവില്‍ പോയ റഹീമിനെ തമിഴ്‌നാട് ഏര്‍വാടിയില്‍ നിന്നാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക വൈകല്യമുള്ള റിനിയെ വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കിയാണ് റഹീം കൊന്നതെന്ന് ലാബ് റിപ്പോര്‍ട്ടില്‍ തെളിയുകയായിരുന്നു.
റിനി മരിക്കുമ്പോൾ 5 മാസം ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ ടെസ്റ്റില്‍ കുഞ്ഞിന്റെ പിതാവ് റഹീമാണെന്ന് വ്യക്തമായി. മരിച്ച റിനിയുടെ കുടുംബവുമായി റഹീമിന് ഏറെ നാളത്തെ സൗഹൃദമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതും പിന്നീട് കൊലപ്പെടുത്തിയതും.
മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കായിരുന്നു റഹീം റിമാന്‍ഡിലായത്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും റഹീമിനെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ കൊലപാതകം, ഭ്രൂണഹത്യ, വൈകല്യമുള്ളവര്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വിവിധ വകുപ്പുകളും കൂട്ടിച്ചേര്‍ത്ത് കുറ്റപ്പത്രം തയ്യാറാക്കുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post