ഒരു കാലത്ത് ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളെ മുൾമുനയിൽ നിർത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസിനെ ദാരിദ്ര്യവും രോഗങ്ങളും വേട്ടയാടുന്നു. അദ്ദേഹത്തിന് കുടലിൽ അർബുദമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദ്രോഗം നിമിത്തം ജീവൻ അപകടത്തിലായിരുന്ന അദ്ദേഹം ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് മാസം ആശുപത്രിയിലായിരുന്നു. അവിടെ നിന്നും വീട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ മെഡിക്കൽ റിപ്പോർട്ട് വന്നിരിക്കുന്നത്. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഒരു ഭാഗം പക്ഷാഘാതം ബാധിച്ച് തളർന്ന അവസ്ഥയിലാണ്.
തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിലും ലോക ക്രിക്കറ്റിലെ മിന്നും താരമായിരുന്ന കിവി ഓൾ റൗണ്ടർ പുതിയ രോഗത്തെയും നേരിടാനുള്ള തയ്യാറെടുപ്പിലാണ്. ‘അടുത്ത അപ്പർ കട്ട് കളിക്കാനുള്ള സമയമായി‘ എന്നാണ് രോഗബാധ സ്ഥിരീകരിക്കവെ അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.
1989- 2004 കാലഘട്ടത്തിൽ ന്യൂസിലാൻഡിനായി 62 ടെസ്റ്റുകൾ കളിച്ച കെയ്ൻസ് ബൗളിംഗിൽ 29.4 ശരാശരിയും ബാറ്റിംഗിൽ 33.53 ശരാശരിയും പുലർത്തിയിരുന്ന താരമാണ്. ടെസ്റ്റിൽ 87 സിക്സറുകൾ നേടി അക്കാലത്ത് ലോക റെക്കോർഡ് ഇട്ട കെയ്ൻസ് 200 വിക്കറ്റുകളും 3000 റൺസും എന്ന നേട്ടം കൈവരിക്കുന്ന ആറാമത്തെ താരമായിരുന്നു.
Discussion about this post