ഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ഫയലുകളെല്ലാം പരസ്യപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ചരിത്രത്തെ ഞെരിച്ചുകളയേണ്ട കാര്യമില്ല. ചരിത്രം മറക്കുന്ന രാജ്യങ്ങള്‍ക്ക് അത് പുനഃസൃഷ്ടിക്കാനാവില്ല. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അടുത്തവര്‍ഷം ജനവരി 23 മുതല്‍ പരസ്യമാക്കിത്തുടങ്ങുമെന്നും മോദി പറഞ്ഞു. ആദ്യഘട്ട രേഖകള്‍ നേതാജിയുടെ ജന്മവാര്ഷികദിനമായ 2016 ജനവരി 23ന് പരസ്യപ്പെടുത്തും. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ രഹസ്യമാക്കി വെക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ലെന്ന് ഔദ്യോഗികവസതിയില്‍ കൂടിക്കാഴ്ചയ്ക്കിടെ മോദി നേതാജിയുടെ ബന്ധുക്കളോട് പറഞ്ഞു.
ഏഴാം നമ്പര്‍ റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തുടങ്ങിയവരും പങ്കെടുത്തു. നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങളുള്ള മറ്റ് രാജ്യങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തും. ഇതിനായി റഷ്യയടക്കം എല്ലാ രാജ്യങ്ങള്‍ക്കും പ്രത്യേകം കത്തയയ്ക്കും. ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിക്കുമ്പോള്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി പ്രത്യേകം ഈ വിഷയം സംസാരിക്കും.
നേതാജിയുടെ ബന്ധുക്കളെ കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. പ്രധാനവും അവിസ്മരണീയവുമായ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നേതാജിയുടെ സഹോദരന്റെ മകന്റെ മകന് ചന്ദ്രകുമാര്‍ ബോസ്, അടുത്ത ബന്ധുക്കളായ അര്ധേന്ദു ബോസ്, അഭിജിത് റേ എന്നിവരടക്കം 35 കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കാണാനെത്തി. സഹായികളായി പത്തുപേരും ഗവേഷകരായ അഞ്ചുപേരുമടക്കം മൊത്തം അമ്പതുപേര്‍ സംഘത്തിലുണ്ടായിരുന്നു.
1945 ല്‍ തായ്വാനില് വിമാനാപകടത്തില്‍ നേതാജി മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, നേതാജിയുടെ ബന്ധുക്കളും അടുപ്പമുള്ളവരും അനുയായികളും ഈ വാദം തള്ളി. തുടര്‍ന്ന്, 1956 മുതല്‍ 1999 വരെ മൂന്ന് കമ്മിഷനുകള്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. സെപ്റ്റംബറില്‍ 64 രഹസ്യഫയലുകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
Discussion about this post