മോസ്കോ: ഉക്രെയിന് മേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. കിഴക്കൻ ഉക്രെയ്നിൽ വിഘടനവാദികൾ കൈയ്യടക്കി വെച്ചിരിക്കുന്ന ഡോൺബാസ് മേഖല സംരക്ഷിക്കാൻ പ്രത്യേക സൈനിക നീക്കം ആരംഭിക്കുകയാണെന്ന് പുടിൻ വ്യക്തമാക്കി. ഉക്രെയിനിലെ സൈനിക നിർവ്യാപനമാണ് നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പുടിൻ നേരത്തേ അറിയിച്ചിരുന്നു.
ഉക്രെയ്ൻ ഒരിക്കലും റഷ്യക്ക് ഭീഷണി ആയിരുന്നില്ലെന്നും ഇനി ആകാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള ഉക്രെയ്നിന്യൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്കിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പുടിൻ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ഉക്രെയ്ൻ റഷ്യക്ക് ഭീഷണിയാകുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ‘ എന്ന് വൈകാരികമായി റഷ്യൻ ജനതയോട് സെലെൻസ്കി ചോദിച്ചിരുന്നു.
ഉക്രെയ്നിൽ റഷ്യ അധിനിവേശം നടത്തിയാൽ പതിനായിരക്കണക്കിന് പേർക്ക് ജീവൻ നഷ്ടമാകുമെന്നും സെലെൻസ്കി ഓർമ്മിപ്പിച്ചിരുന്നു. റഷ്യൻ അധിനിവേശം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കയും മുന്നറിയിപ്പ് നൽകിയിരുന്നു. ഉക്രെയ്നിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഐക്യരാഷ്ട്ര രക്ഷാസമിതി അടിയന്തര യോഗം ചേർന്നിരിക്കുകയാണ്.
യൂറോപ്യൻ ശക്തികൾ ഉക്രെയ്ന് പിന്നിലും ഇടത് ലിബറൽ- സോഷ്യലിസ്റ്റ് രാജ്യങ്ങൾ റഷ്യക്ക് പിന്നിലും അണിനിരന്നാൽ മൂന്നാം ലോക മഹായുദ്ധമുണ്ടാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ യുദ്ധഭീതിയിൽ ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
Discussion about this post