“മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും“ എന്ന പ്രയോഗത്തിന്റെ അർത്ഥം പാക് ഭീകരർക്ക് അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സൈന്യം മനസ്സിലാക്കി കൊടുത്ത ബലാക്കോട്ട് വ്യോമാക്രമണം നടന്നിട്ട് ഇന്നേക്ക് മൂന്ന് വർഷം. 2019 ഫെബ്രുവരി 26നായിരുന്നു പാകിസ്ഥാൻ അതിർത്തിയിലെ ബലാക്കോട്ടിൽ സ്ഥിതി ചെയ്യുന്ന ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളിലേക്ക് ഇന്ത്യൻ സൈന്യം മിന്നൽ വ്യോമാക്രമണം നടത്തിയത്. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമയിൽ 40 സി ആർ പി എഫ് ജവാന്മാരെ ഭീകരാക്രമണത്തിൽ നഷ്ടമായതിനുള്ള ഇന്ത്യയുടെ പ്രതിക്രിയ ആയിരുന്നു ബലാക്കോട്ട് വ്യോമാക്രമണം. ‘ഓപ്പറേഷൻ ബന്ദർ‘ എന്നായിരുന്നു സൈനിക നടപടിക്ക് ഇന്ത്യ നൽകിയ നാമകരണം.
പാകിസ്ഥാനിലെ ഖൈബർ പക്തൂൺക്വയിലെ ഭീകര ക്യാമ്പുകളിലേക്ക് ഇടിമിന്നൽ പോലെ പടർന്നു കയറിയ 12 മിറാഷ് 2000 പോർവിമാനങ്ങളായിരുന്നു ഇന്ത്യൻ പ്രതികാരത്തിന്റെ ശൂലമുനകൾ. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ഭീകര പരിശീലന ക്യാമ്പായിരുന്നു കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ തരിപ്പണമാക്കിയത്. ഈ സൈനിക നീക്കത്തിൽ ജെയ്ഷെ ഭീകരർ, പരിശീലകർ, കമാൻഡർമർ എന്നിവരുൾപ്പെടെ മുന്നൂറിൽ പരം ജിഹാദികളെയാണ് ഇന്ത്യ ചാരമാക്കിയത്.
ഇന്ത്യയുടെ പല ഭാഗങ്ങളിലും വീണ്ടും ഭീകരാക്രമണം നടത്താനുള്ള മസൂദ് അസറിന്റെയും സംഘത്തിന്റെയും ഗൂഢാലോചനയാണ് സൈന്യം തകർത്തതെന്ന് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ചു. ഈ സാഹചര്യത്തിൽ കരുതൽ നടപടി എന്ന അർത്ഥത്തിൽ ആക്രമണം അനിവാര്യമായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി. കൊടും ഭീകരൻ മസൂദ് അസറിന്റെ ബന്ധു മൗലാന യൂസഫ് അസർ നേതൃത്വം നൽകിയ ഭീകര ക്യാമ്പാണ് ഇന്ത്യ നാമാവശേഷമാക്കിയത്.
ഭീകര ക്യാമ്പ് മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്നും പാകിസ്ഥാൻ സൈനികർക്കോ സാധാരണ പൗരന്മാർക്കോ ഒരു അപകടവും സംഭവിച്ചില്ലെന്നും കേന്ദ്ര സർക്കാരും സൈന്യവും വിശദീകരിച്ചു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്ത വിവരം ആദ്യം പാക് സർക്കാർ നിരാകരിച്ചുവെങ്കിലും പിന്നീട് ശാസ്ത്രീയ തെളിവുകൾ പുറത്തു വന്നപ്പോൾ ഇമ്രാൻ ഭരണകൂടം മൗനം പാലിച്ചു. ഇത് ഇമ്രാൻ സർക്കാരിനും പാകിസ്ഥാന് ആകമാനവും വലിയ നാണക്കേടുണ്ടാക്കി.
ഇന്ത്യൻ വ്യോമാക്രമണത്തിന് പകരം വീട്ടാൻ പാകിസ്ഥാൻ വ്യോമ സേന ഇന്ത്യൻ അതിർത്തി ഭേദിക്കാൻ ശ്രമിച്ചുവെങ്കിലും കൃത്യമായ ഇന്റലിജൻസ് വിവരങ്ങൾ വീണ്ടും ഇന്ത്യ പ്രയോജനപ്പെടുത്തി. പാക് പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്ന ഇന്ത്യ അതിർത്തികളിൽ വ്യക്തമായ മുൻകരുതലോടെ സേനാ വിന്യാസം ശക്തമാക്കിയിരുന്നു. ഇതോടെ ദൗത്യം നിർവഹിക്കാനാകാതെ പാക് വിമാനങ്ങൾ മടങ്ങിപ്പോയി.
ഇന്ത്യയിലെ സൈനിക താവളങ്ങളിൽ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ വന്ന പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങളെ ഇന്ത്യൻ വ്യോമസേന പിന്തുടർന്ന് തുരത്തി. വർദ്ധിത വീര്യത്തോടെ പാക് പോർവിമാനങ്ങളെ മടക്കി അയക്കുന്നതിനിടെ ഇന്ത്യൻ വ്യോമസേനയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ അകപ്പെട്ടു. പാകിസ്ഥാനിൽ തകർന്നു വീണ മിഗ്-21 ബൈസൺ വിമാനത്തിനുള്ളിൽ നിന്നും അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായി.
എന്നാൽ അവിടെയും സമർത്ഥമായ ഇന്ത്യൻ നയതന്ത്രത്തിന് മുന്നിൽ പാകിസ്ഥാൻ പകച്ചു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് ഒറ്റപ്പെട്ട പാകിസ്ഥാൻ ഒടുവിൽ ഗത്യന്തരമില്ലാതെ അഭിനന്ദനെ ഒരു പോറൽ പോലുമേൽപ്പിക്കാതെ ഇന്ത്യക്ക് കൈമാറി. പിന്നീട് ഗ്രൂപ്പ് ക്യാപ്ടൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അഭിനന്ദൻ വർദ്ധമാനെ വീരചക്രം നൽകി രാജ്യം ആദരിച്ചു.
Discussion about this post