ലഖ്നൗ: ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റുകളിലും ദയനീയ പരാജയം ഏറ്റുവാങ്ങി കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തി സിപിഎം. ഒരു കാലത്ത് നിരവധി എം എൽ എമാരെയും എം പിമാരെയും ക്രമാനുഗതമായി ഉത്തർ പ്രദേശിന് സമ്മാനിച്ച പാർട്ടിയായിരുന്നു സിപിഎം. എന്നാൽ സംസ്ഥാനത്ത് ഇന്ന് ഏറ്റവും ജീർണിച്ച അവസ്ഥയിലാണ് പാർട്ടി എന്നത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നു.
1951 മുതൽ ഉത്തർ പ്രദേശിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്നുണ്ട്. എന്നാൽ ആദ്യ തെരഞ്ഞെടുപ്പിൽ ഒരാളെ പോലും വിജയിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാൽ അന്ന് 43 സീറ്റുകളിൽ പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു.
എന്നാൽ 1957ൽ ഒമ്പത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ സിപിഐക്ക് സാധിച്ചു. 1962ൽ 14 സീറ്റുകൾ പാർട്ടി നേടി. 1967ലെ പിളർപ്പിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സിപിഐക്ക് 13 സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു.
പക്ഷേ 1969ൽ സിപിഐ 4 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ഒരു സീറ്റ് സിപിഎം നിലനിർത്തി. 1974ൽ വൻ കുതിപ്പ് നടത്തിയ സിപിഐ 16 സീറ്റുകളിൽ വിജയിച്ചപ്പോൾ സിപിഎം രണ്ടിടത്ത് വിജയിച്ചു.
1977ൽ സിപിഐക്ക് 9 സീറ്റും സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. 1980ൽ വീണ്ടും സിപിഐ 7 സീറ്റിലേക്ക് വീണപ്പോൾ സിപിഎമ്മിന് സീറ്റൊന്നും ലഭിച്ചില്ല. 1985ൽ സിപിഎമ്മിന് രണ്ട് സീറ്റ് ലഭിച്ചപ്പോൾ ആറിടത്ത് സിപിഐ വിജയിച്ചു.
1989ൽ സിപിഐക്ക് 6 സീറ്റുകൾ നിലനിർത്താൻ സാധിച്ചപ്പോൾ സിപിഎമ്മും 2 സീറ്റുകളും നിലനിർത്തി. എന്നാൽ 1991ൽ സിപിഐയുടെ സീറ്റ് നാലായി കുറയുകയും സിപിഎം ഒരു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.
1993ൽ സിപിഐ 3 സീറ്റിലേക്ക് ഇറങ്ങിയപ്പോൾ സിപിഎം ഒരു സീറ്റ് നിലനിർഥ്റ്റി. 1996ൽ സിപിഎമ്മിന് 4 സീറ്റുകൾ ലഭിച്ചു. എന്നാൽ സിപിഐ ഒരു സീറ്റിലേക്ക് വീണു. 2002ൽ സിപിഐക്ക് സീറ്റൊന്നും ലഭിച്ചില്ല. സിപിഎമ്മിന് 2 സീറ്റ് ലഭിച്ചു.
2007ലെ തെരഞ്ഞെടുപ്പിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും അക്കൗണ്ട് പൂട്ടി. പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും അവർ തോറ്റുകൊണ്ടേയിരിക്കുന്നു.
ഇത്തവണ മത്സരിക്കാൻ സ്ഥാനാർത്ഥികളെ തേടി അലഞ്ഞ സിപിഎമ്മിന് മൂന്നിടത്ത് ആളെ നിർത്താൻ സാധിച്ചു. സലേംപൂർ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി സതീഷ് കുമാർ ആറാം സ്ഥാനത്തെത്തി. ചക്കിയ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥി ജനിനാഥ് എട്ടാം സ്ഥാനത്തും കൊറാവോ മണ്ഡലത്തിലെ സ്ഥാനാർത്ഥി ചിരഞ്ജുലാൽ 12ആം സ്ഥാനത്തുമാണ് എത്തിയത്.
കേരളത്തിലെ സാക്ഷരതയുടെയും വികസനത്തിന്റെയും പേരിൽ അന്യസംസ്ഥന രാഷ്ട്രീയ നേതൃത്വങ്ങളെ പരിഹസിക്കുന്ന സിപിഎമ്മും കോൺഗ്രസും ഉത്തർ പ്രദേശിൽ വികസനത്തിനും സാക്ഷരതയ്ക്കും വിപരീത അനുപാതത്തിൽ താഴേക്ക് പോകുന്ന ദയനീയമായ സ്ഥിതിയാണ് നിലവിലുള്ളത്.
Discussion about this post