സുരാജ്പുർ: ഛത്തീസ്ഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. ബാബാ ഖാൻ എന്നറിയപ്പെടുന്ന സബീർ അലി (23) ആണ് പിടിയിലായത്.
മാർച്ച് 24നായിരുന്നു കൊലപാതകം. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സീലിംഗ് ഫാനിൽ കെട്ടിത്തൂക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ചയാണ് പ്രതി പിടിയിലായത്.
പന്ത്രണ്ടാം ക്ലാസ്സുകാരിയായ പെൺകുട്ടി പ്രാക്ടിക്കൽ പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. രോഗം ബാധിച്ച് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അച്ഛന്റെ അടുത്ത പോയിരിക്കുകയായിരുന്നു അമ്മ. കുട്ടിയുടെ ഇളയ സഹോദരൻ പുറത്ത് കളിക്കാൻ പോയിരിക്കുകയായിരുന്നു.
കളി കഴിഞ്ഞ് മടങ്ങിയെത്തിയ സഹോദരൻ വാതിലിൽ മുട്ടിയിട്ടും പെൺകുട്ടി വാതിൽ തുറന്നില്ല. തുടർന്ന് അയൽക്കാരെ വിവരമറിയിച്ചു. വാതിൽ തുറന്ന് അകത്ത് കടന്ന അയൽക്കാർ പെൺകുട്ടി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സബീർ അലിയെ പിടികൂടിയത്. ഷാൾ ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം ആത്മഹത്യയിൽ ഒതുക്കാൻ ഇയാൾ മറ്റൊരാളുടെ പേരും കുട്ടിയുടെ കൈയ്യിൽ എഴുതി വെച്ചു. പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് പോക്സോ വകുപ്പും ചുമത്തുമെന്നും ഛത്തീസ്ഗഢ് പൊലീസ് അറിയിച്ചു.
Discussion about this post