ഡൽഹി: ജെ എൻ യുവിൽ അക്രമം നടത്തിയവർക്കെതിരെ സംഘടന ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് എബിവിപി. പ്രാകൃതമായ മനോഗതി കൊണ്ടും അപകർഷതാ ബോധത്തിൽ നിന്നുണ്ടാകുന്ന അക്രമവാസന കൊണ്ടും വിദ്യാർത്ഥികളെ വിരട്ടാമെന്ന് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ കരുതുന്നുണ്ടെങ്കിൽ അത് വെറും മനപ്പായസം മാത്രമാണ്. അവർക്ക് കാലവും ദേശവും മാറിപ്പോയെന്ന് എബിവിപി വക്താക്കൾ പരിഹസിച്ചു.
മാംസാഹാരം കഴിക്കുന്നവരോട് എബിവിപിക്ക് യാതൊരു അസഹിഷ്ണുതയുമില്ല. ജെ എൻ യുവിൽ ഇടത് വിദ്യാർത്ഥികൾ രാമനവമി ആഘോഷങ്ങൾ അട്ടിമറിക്കാൻ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് എബിവിപി ജെ എൻ യു പ്രസിഡന്റ് രോഹിത് കുമാർ പറഞ്ഞു. ജെ എൻ യു ഹോസ്റ്റലിൽ ഇതിന് മുൻപ് ഇഫ്താർ പാർട്ടിയും പൂജയും ഒരേ സമയം ആഘോഷിച്ചുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാംസാഹാരത്തിന്റെ പേരിൽ അക്രമം നടന്നുവെന്ന് പ്രചരിപ്പിക്കുന്നത് ഇടത് സംഘടനകളുടെയും ഇടതുപക്ഷ മാധ്യമ പ്രവർത്തകരുടെയും പതിവ് പരിപാടിയാണ്. അത് അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസവും ജെ എൻ യുവിലെ നിരവധി ഹോസ്റ്റലുകളിൽ ചിക്കൻ പാകം ചെയ്തിരുന്നു. എബിവിപി പ്രവർത്തകർ മെസ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഹോസ്റ്റലുകളിലും പതിവായി മാംസാഹാരം വിളമ്പാറുണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്നലെയും അവിടങ്ങളിൽ പതിവ് പോലെ മാംസാഹാരം പാകം ചെയ്തിരുന്നു. രോഹിത് കുമാർ പറഞ്ഞു.
എന്നാൽ ചില കേന്ദ്രങ്ങളിൽ നിന്നും രാമനവമി ആഘോഷങ്ങൾക്കെതിരെ ഭീഷണികൾ ഉണ്ടായിരുന്നു. നിങ്ങളുടെ രാമനവമി പൂജാദ്രവ്യങ്ങളിലേക്ക് ഞങ്ങൾ കന്നുകാലി ഇറച്ചിയുടെ അവശിഷ്ടങ്ങൾ വർഷിക്കും എന്നായിരുന്നു ഭീഷണി. ഇതിന് പിന്നിൽ ഇടത് വിദ്യാർത്ഥി സംഘടനകളാണെന്ന് ഞങ്ങൾക്ക് വ്യക്തമായതോടെ അവർ പ്രതീക്ഷിക്കാത്ത തരത്തിലുള്ള കരുതൽ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ നിർബ്ബന്ധിതരാകുകയായിരുന്നു. എബിവിപി വക്താക്കൾ കൂട്ടിച്ചേർത്തു.
ജെ എൻ യുവിൽ എപ്പോൾ ആര് പരിപാടികൾ സംഘടിപ്പിച്ചാലും ഒരു വിഭാഗം വിദ്യാർത്ഥികൾ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണ്. കഴിഞ്ഞ ദിവസവും അവർ ലാത്തികളും ഇരുമ്പ് ദണ്ഡുകളുമായി കോളേജിൽ വന്നു. അവർ കല്ലുകളും ട്യൂബ് ലൈറ്റുകളുമായി പെൺകുട്ടികളെയും അംഗപരിമിതരെയും ആക്രമിച്ചു. എബിവിപിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു. ഇതോടെയാണ് തങ്ങൾ പ്രതിരോധം തീർക്കാൻ നിർബ്ബന്ധിതരായതെന്ന് രോഹിത് കുമാർ വിശദീകരിച്ചു.
ക്യാമ്പസിൽ ഹൈന്ദവ ആഘോഷങ്ങൾ സംഘടിപ്പിക്കുമ്പോൾ മാത്രമാണ് ഇടത് വിദ്യാർത്ഥികൾ ഗുണ്ടായിസം കാണിക്കുന്നത്. വർഗീയ വേർതിരിവ് ഉണ്ടാക്കാൻ വേണ്ടി കരുതിക്കൂട്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ തങ്ങൾ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് എബിവിപി സെക്രട്ടറി ഉമേഷ് ചന്ദ്ര വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം ജെ എൻ യുവിൽ നടന്ന അക്രമ സംഭവങ്ങളുടെ പേരിൽ ഇരു വിഭാഗവും നൽകിയ പരാതികളിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ സർവ്വകലാശാല സ്വന്തമായി അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post