ഡൽഹി: അഗ്നിപഥ് പദ്ധതിക്ക് വലിയ പ്രതികരണമെന്ന് വ്യോമസേന. നാലു ദിവസത്തിൽ ഒന്നരലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെൻറ് ചുമതലയുള്ള എയർമാർഷൽ സൂരജ് കുമാർ ഝാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചു എന്നും എയർ മാർഷൽ സൂരജ് കുമാർ ഝാ പറഞ്ഞു.
ഇത്തവണ 3000 പേരെയാണ് വ്യോമസേനയിൽ നിയമിക്കുന്നത്. ഇത് രണ്ടു വർഷത്തിൽ 4500 ആയി ഉയരും. പ്രതിഷേധങ്ങൾ വന്നതു പോലെ അവസാനിച്ചത് ഇതിനു പിന്നിൽ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിൻറെ സൂചനയാണെന്നും എയർമാർഷൽ സൂരജ്കുമാർ ഝാ പറഞ്ഞു.
അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾ പലതും അജ്ഞത കൊണ്ടോ പ്രേരണ കൊണ്ടോ ആയിരുന്നു. നിക്ഷിപ്ത താല്പര്യക്കാരായിരുന്നു അതിനു പിന്നിൽ. പ്രതിഷേധങ്ങൾ വന്നപോലെ തന്നെ അവസാനിക്കുകയും ചെയ്തു. ഇപ്പോൾ രജിസ്ട്രേഷൻ തുടങ്ങിയ ശേഷമുള്ള പ്രതികരണവും ജനങ്ങൾ ഇത് അംഗീകരിച്ചു എന്നതിന് തെളിവാണെന്ന് സൂരജ് കുമാർ ഝാ പറഞ്ഞു.
യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നത്. നാലു ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ നടന്നു. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനാൽ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത് സൂരജ് കുമാർ ഝാ പറയുന്നു.
“അഗ്നിവീർ വായുവിലൂടെ, വ്യോമസേനയില്‍ ഓഫീസർ റാങ്കിന് താഴെയുള്ള സൈനികരില്‍ കൂടുതല്‍ യുവാക്കള്‍ വരുമെന്നാണ് പ്രതീക്ഷ. രണ്ടാമതായി, ഞങ്ങൾ അവരെ വ്യത്യസ്തമായ രീതിയിൽ പരിശീലിപ്പിക്കും. അതിലൂടെ അവരുടെ അന്തർലീനമായ സാങ്കേതിക വൈദഗ്ധ്യം ഞങ്ങൾ പ്രയോജനപ്പെടുത്തും.
ഇന്നത്തെ യുവാക്കൾക്ക് കമ്പ്യൂട്ടറുകളും സ്‌മാർട്ട്‌ഫോണുകളും വളരെ പരിചിതമാണ്. അവരുടെ ഈ കഴിവുകൾ ഞങ്ങൾ പ്രയോജനപ്പെടുത്തും. അവ ആധുനിക സാങ്കേതിക വിദ്യയുമായി കൂടുതൽ പൊരുത്തപ്പെടാന്‍ സഹായിക്കും. അതിനാൽ ഐഎഎഫിന്റെ മൊത്തത്തിലുള്ള നേട്ടമായി ഈ പദ്ധതി മാറും. അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെക്കുറിച്ചുള്ള ചർച്ചകൾ കാർഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരംഭിച്ചത്.
Discussion about this post