ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഇവര്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട രണ്ട് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. കേസിന്‍റെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പ്രതികളിൽ നിന്ന് ചോദിച്ചറിയാനുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എൻഐഎ പറയുന്നത്. ഈക്കാര്യങ്ങൾ ചോദിച്ചറിയാനാണ് എൻഐഎയുടെ നീക്കം. പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് എൻഐഎ നിഗമനം. എന്നാൽ എന്തെങ്കിലും തരത്തിൽ പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം ഏജൻസിയുടെ അന്വേഷണ പരിധിയിലാണ്. അതേസമയം രാജസ്ഥാൻ ജാഗ്രത തുടരുകയാണ്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് വലിയ സുരക്ഷ തുടരുകയാണ്.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്തരി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
Discussion about this post