ദുബായ്; ദുബായിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിനിലേക്ക് പറന്നുയർന്ന എമിറേറ്റസ് വിമാനം എയർബസ് എ 380 ദ്വാരവുമായി പറന്നത് പതിനാല് മണിക്കൂർ. വിമാനത്തിൻറെ ഇടതുവശത്തെ ചിറകിനടുത്ത് വെളിയിലെ പാനലിലാണ് വലിയ ദ്വാരം കാണപ്പെട്ടത് . ഓസ്ട്രേലിയയിലെത്തി യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാത്രമാണ് ഈ ദ്വാരം ശ്രദ്ധയിൽപ്പെട്ടത്. ദുബായിൽ നിന്ന് ഓസ്ട്രേലിയയിലെ ബ്രിസ് ബെയിനിലേക്ക് യാത്ര തിരിച്ച എമിറേറ്റ്സ് ഇ കെ 430 എന്ന വിമാനത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ജൂലായ് ഒന്നിന് വിമാനം ദുബായിൽ നിന്ന് പറന്നുയർന്ന ഉടനെ വലിയൊരു ശബ്ദവും മുഴക്കവും യാത്രക്കാർക്ക് അനുഭവപ്പെട്ടിരുന്നു. വിമാനത്തിൻറെ ഉള്ളിൽ ഒരു പ്രകമ്പനവും അനുഭവപ്പെട്ടതായി യാത്രക്കാർ പറയുന്നു.
ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്ന വിമാന ജീവനക്കാർ പെട്ടെന്ന് അത് നിർത്തിവെക്കുകയും പൈലറ്റിനോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പിന്നീട് കുഴപ്പമില്ല എന്ന് യാത്രക്കാരെ അറിയിച്ചതിനു ശേഷം എല്ലാം സാധാരണപോലെ തുടരുകയും ചെയ്തു. പതിനാല് മണിക്കൂർ നീണ്ട വിമാന യാത്ര സാധാരണ യാത്രയേക്കാൾ ശബ്ദമേറിതായിരുന്നുവെന്ന് യാത്രക്കാർ ഓർക്കുന്നു. തങ്ങളുടെ സംശയം ജീവനക്കാരെ അറിയിച്ചുവെങ്കിലും പുറത്തുനോക്കിയ അവർ വിമാനത്തിന് കേടുപാട് ഒന്നുമില്ല എന്ന് സ്ഥിരീകരിച്ചു. ചിറകിനടിയിൽ നേരിട്ട് കാണാൻ കഴിയാത്ത ഭാഗത്തായിരുന്നു പിന്നീട് ദ്വാരം കണ്ടെത്തിയത്.
പത്തു ലക്ഷത്തിലൊന്നു മാത്രമാണ് ഇത്തരത്തിലൊരു അപകടം സംഭവിക്കാനുള്ള സാധ്യത, ലണ്ടനിലെ കിംഗ്സ്റ്റൺ യൂണിവേഴ്സിറ്റിയിലെ വൈമാനിക ശാസ്ത്രജ്ഞനായ ഡോക്ടർ ജോഹന്നാസ് ബെറോ പറയുന്നു. വിമാനത്തിൻറെ ഘടനയ്ക്കോ പ്രധാന ഭാഗങ്ങൾക്കോ ഒന്നുമല്ല അതിൻറെ തൊലിപ്പുറത്ത് എന്നു പറയാവുന്ന ഭാഗത്ത് മാത്രമാണ് ക്ഷതം സംഭവിച്ചത് എന്നത് കൊണ്ട് സെൻസറുകൾ ഒന്നും ഈ ദ്വാരത്തെ കണ്ടെത്തില്ല. മാത്രവുമല്ല ഇത് വിമാനത്തിൻറെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുമല്ല, മുൻ വൈമാനികൻ കൂടിയായ ജോഹന്നാസ് ബെറോ വ്യക്തമാക്കുന്നു.
ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിൻറെ ലാൻിംഗ് ഗിയറിലെ 22 ടയറുകളിൽ ഒരെണ്ണം പൊട്ടിത്തെറിക്കുകയും അതിൻറെ നട്ടുകൾ ഊരിതെറിച്ച് വിമാനഭാഗത്ത് ദ്വാരമുണ്ടാക്കുകയും ചെയ്തതതായാണ് എമിറേറ്റ്സ് അറിയിക്കുന്നത്. വിമാനത്തിൻറെ ഫ്രെയിമിനോ ഘടനയ്ക്കോ പ്രധാന ഭാഗങ്ങൾക്കോ തകരാറുണ്ടായില്ല, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമുണ്ടായില്ലെന്നും എമറേറ്റ്സ് അറിയിക്കുന്നു.
പക്ഷെ ഇത്രയും വലിയ ഒരു ദ്വാരവുമായി പതിനാല് മണിക്കൂർ വിമാനം പറത്തി എന്നുള്ളതും വിമാനത്തിന് വെളിയിൽ ഇങ്ങനെ ഒരു ദ്വാരം രൂപപ്പെട്ടിട്ടും ക്യാമറകൾക്കോ സെൻസറുകൾക്കോ അത് കണ്ടെത്താനാവാത്തതും തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നു. യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഈ ദ്വാരം കണ്ട് പേടിക്കുകയും, ഇതിൻറെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം വലിയ സാമ്പത്തിക ബാധ്യതകൾ അനുഭവിക്കുന്ന വിമാന കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
വിമാനത്തിന് കേടുപാടുകൾ ഉള്ളതുകാരണം എഞ്ചിനീയർമാർക്ക് പരിശോധിക്കേണ്ടത് ഉള്ളതുകൊണ്ട് വേറെ ഒരു റൺവേയിലായിരിക്കും വിമാനം നിർത്തി ഇടുക എന്ന് അറിയിച്ചതായും യാത്രക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്നും എമിറേറ്റ്സ് അറിയിച്ചു.
Discussion about this post