ലഖ്നൗ: ലഖ്നൗവിൽ പ്രവർത്തനം തുടങ്ങിയ ലുലു മാളിനെ വിവാദ കേന്ദ്രമാക്കാനുള്ള നീക്കത്തിനെതിരെ കർശന നിലപാടുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രി കർശന മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി ഉറപ്പാക്കാനും ജില്ല ഭരണകൂടത്തോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിലുളള പ്രതിഷേധങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മതസ്പർദ്ധ വളർത്താനും അരാജകത്വം സൃഷ്ടിയ്ക്കാനും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരുടെ വീഡിയോ കോൺഫറൻസിൽ യോഗി നിർദേശിച്ചു. ലുലു മാൾ വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
ഷോപ്പിംഗ് വിനോദ കേന്ദ്രമായി ലഖ്നൗവിൽ തുറന്ന ലുലു മാളിനെ രാഷ്ട്രീയ വൈര്യത്തിന്‍റെ കേന്ദ്രമാക്കാനും, അതിന്‍റെ പേരിൽ അനാവശ്യ പ്രസ്താവനകൾ ഇറക്കി പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് ജനങ്ങളെ വഴി തടയാനും ശ്രമം നടക്കുന്നു. ലഖ്നൗ ഭരണകൂടം ഇതിനെതിരെ കർശന നടപടി തുടരുമ്പോഴും, മതസ്പർദ്ധ വളർത്താനും പ്രശ്നങ്ങളുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലുലു മാളിന്‍റെ പ്രവർത്തനത്തിനാവശ്യമായ എല്ലാ സുരക്ഷയും ഒരുക്കാൻ യോഗി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ലഖ്നൗ ഭരണകൂടം വിഷയം ഗൗരവമായി കാണണമെന്നും യോഗി വ്യക്തമാക്കി.
Discussion about this post