തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിലും പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്.
തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. ഇന്ന് രാത്രി മുതൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കിഴക്കൻ മേഖലകളിലും മഴ കനക്കും.
തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. നദീ തീരങ്ങളിൽ ജാഗ്രത നിര്ദ്ദേശം നല്കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുണ്ട്.. മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം.
ഓഗസ്റ്റ് ഒന്നാം തിയ്യതി മുതൽ നാലാം തിയ്യതി വരെ പല ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്. ഇതനുസരിച്ച് പല ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ തീവ്ര മഴ ലഭിക്കാനാണ് സാധ്യത. 7 ജില്ലകളിലും കാലാവസ്ഥാ വിഭാഗത്തിന്റെ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ (2 ഓഗസ്റ്റ്) 8 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഓഗസ്റ്റ് മൂന്നാം തിയ്യതി കണ്ണൂർ കാസർകോട് ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. മറ്റന്നാൾ ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Discussion about this post