തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനത്തിന് പിന്നാലെ ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലും തീവ്ര ഇസ്ലാമിക നിലപാടിന് വഴങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ തരം യൂണിഫോം അടിച്ചേൽപിക്കില്ലെന്നും ഇക്കാര്യത്തിൽ എന്ത് വേണമെന്ന് സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ മുൻകൈയ്യെടുത്ത് പല സ്‌കൂളുകളിലും നടപ്പിലാക്കിയ ജെൻഡർ ന്യൂട്രൽ യൂണിഫോം പരിപാടിയുടെ ഭാവിയും ഇതോടെ ത്രിശങ്കുവിലായി.
നിയമസഭയിൽ കെ.കെ ശൈലജയുടെ സബ്മിഷന് മറുപടിയായിട്ടാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ പ്രതിനിധികളും അദ്ധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ലെന്നും പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വസ്ത്ര ധാരണം ഭക്ഷണം വിശ്വാസം എന്നിവയിൽ സാമൂഹിക കടമകൾക്ക് അനുസരിച്ചുളള സർവ്വസ്വാതന്ത്ര്യം ഉണ്ടാകണമെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ വഖഫ് ബോർഡ് നിയമനം പിഎസ് സിക്ക് വിടാനുളള തീരുമാനം സർക്കാർ കൈക്കൊണ്ടിരുന്നെങ്കിലും തീവ്ര ഇസ്ലാമിക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻമാറിയിരുന്നു. നിയമസഭയിലാണ് സർക്കാർ ഇക്കാര്യത്തിൽ നിന്ന് പിന്നോട്ടുപോകുകയാണെന്ന് പിണറായി തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയത്തിലും മുൻനിലപാടിൽ നിന്ന് സർക്കാരിന് പിന്നോട്ടു പോകേണ്ടി വരുന്നത്.
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ നേരിട്ടും അല്ലാതെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്വീകരിച്ചത്. പല സ്‌കൂളുകളിലെയും യൂണിഫോമിലെ മാറ്റം മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇടതു സർക്കാർ നടപ്പിലാക്കുന്ന വൻ പരിഷ്‌കാരം എന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലെ ഇടത് പ്രൊഫൈലുകളും ഈ തീരുമാനം ആഘോഷിച്ചിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ പുതിയ നിലപാട് പ്രഖ്യാപിച്ചതോടെ സൈബർ ലോകത്തെ ഇടത് പോരാളികളും ത്രിശങ്കുവിലായിരിക്കുകയാണ്.
മുസ്ലീം ലീഗ് ഉൾപ്പെടെയുളള മതരാഷ്ട്രീയ സംഘടനകളാണ് ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോമിനെ എതിർത്ത് രംഗത്ത് വന്നത്.
Discussion about this post