ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയെ നിർബന്ധിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാക്കൾ. രാഹുൽ വിദേശത്ത് നിന്ന് മടങ്ങി വന്നാൽ ഇക്കാര്യത്തിൽ സമ്മർദ്ദം ശക്തമാക്കാനാണ് തീരുമാനം.
പാർട്ടി അധ്യക്ഷ സ്ഥാനത്ത് മത്സരിക്കുന്നില്ലെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെടും. മല്ലികാർജ്ജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ ഇതിന് തയ്യാറെടുക്കുന്നത്. നേതാക്കളുടെയും പ്രവർത്തകരുടെയും താൽപര്യം രാഹുൽ അദ്ധ്യക്ഷനാകുന്നതാണെന്ന് നേതാക്കൾ ബോധിപ്പിക്കും.
രാഹുൽ സമ്മതം അറിയിച്ചാൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള നീക്കം തുടങ്ങും. ഒക്ടോബറിലാണ് കോൺഗ്രസ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാഹുൽ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധിയാണ് നിലവിൽ തുടരുന്നത്.
കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് പുതിയ പാർട്ടിയുമായി സജീവമാകാൻ ഒരുങ്ങുന്നതിനിടയിലാണ് രാഹുലിനെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാൻ പാർട്ടി നേതാക്കൾ ഒരുങ്ങുന്നത്. കശ്മീരിൽ ഉൾപ്പെടെ നൂറുകണക്കിന് കോൺഗ്രസ് നേതാക്കൾ ഗുലാം നബി ആസാദിനൊപ്പം ചേർന്നു കഴിഞ്ഞു.
ഞായറാഴ്ച രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ രാഹുൽ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുലിന്റെ നേതൃത്വത്തിൽ 150 ദിവസത്തെ പദയാത്രയും കോൺഗ്രസ് പദ്ധതിയിടുന്നുണ്ട്.
മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പുറമേ സൽമാൻ ഖുർഷിദ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് എന്നിവർ രാഹുലിന്റെ തീരുമാനം മാറ്റാൻ സജീവമായി രംഗത്തുണ്ട്.
Discussion about this post