ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സമാജ് വാദി പാർട്ടി സ്ഥാപകനും നേതാവുമായിരുന്ന മുലായം സിംഗ് യാദവ് അന്തരിച്ചത്. 82 വയസായിരുന്നു. അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. താഴെത്തട്ടിലുളള ജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന നേതാവായി മുലായം ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ മരണം വേദനയുളവാക്കുന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മുലായത്തോടുളള ആദരസൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദു:ഖാചരണം യുപി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരമെന്നും യോഗി കുറിച്ചു. മുലായത്തിന്റെ മകനും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിനെയും പാർട്ടി ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവിനെയും ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അനുശോചനം അറിയിക്കുകയും ചെയ്തു.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് സ്പീക്കർ സതീഷ് മഹാന തുടങ്ങിയവരും മുലായത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു. മുലായത്തിന്റെ മരണം ഇന്ത്യൻ രാഷ്ട്രീയത്തിലെ വിശ്വസിക്കാനാകാത്ത നഷ്ടമാണെന്ന് കോൺഗ്രസ് പാർട്ടി പ്രതികരിച്ചു.
Discussion about this post