ന്യൂഡൽഹി: സംസ്ഥാന ഗവർണറുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. സൊണാലി ചക്രബർത്തി ബാനർജിയെ കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലറായി പുനർനിയമിക്കാനുളള മമത ബാനർജിയുടെ തീരുമാനം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവെച്ചു. ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറുമായി സ്ഥിരം കലഹത്തിലായിരുന്ന മമതയുടെ രാഷ്ട്രീയ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ തീരുമാനം.
സെപ്തംബർ 13 നാണ് ഇത് സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ച് സൊണാലി ചക്രബർത്തിയെ വൈസ് ചാൻസലറാക്കാനുളള തീരുമാനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം. ഇതിനെതിരെ മമത സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കൊൽക്കത്ത സർവ്വകലാശാല നിയമം അനുസരിച്ച് വൈസ് ചാൻസലറെ പുനർനിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർവ്വകലാശാല നിയമത്തിലെ സെക്ഷൻ 8(1) അനുസരിച്ച് വൈസ് ചാൻസലറുടെ നിയമിക്കേണ്ടത് ഗവർണറാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2021 ഓഗസ്റ്റ് 27 നാണ് സൊണാലി ചക്രബർത്തി ബാനർജിയെ വൈസ് ചാൻസലറായി പുനർനിയമിച്ച് മമത സർക്കാർ ഉത്തരവിട്ടത്. മമതയുടെ മുഖ്യ ഉപദേഷ്ടാവും മുൻ ചീഫ് സെക്രട്ടറിയുമായ അലപൻ ബന്ദോപാദ്ധ്യായയുടെ ഭാര്യയാണ് സൊണാലി.
Discussion about this post