ചെന്നൈ: വാടക ഗർഭധാരണത്തിന് തങ്ങൾക്ക് വ്യക്തമായ അവകാശമുണ്ടെന്ന് രേഖകൾ സഹിതം സമർപ്പിച്ച് നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും ഇരുവരും അറിയിച്ചു. തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.
വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണ് സംഭവത്തിൽ രേഖകൾ സഹിതം വ്യക്തതനൽകിയിരിക്കുന്നത്.വാടകഗർഭധാരണത്തിൽ നിയമപ്രശ്നങ്ങളില്ലെന്നും ആറുവർഷം മുൻപ് തന്നെ വിവാഹം രജിസ്റ്റർ ചെയ്തതാണെന്നും നയൻതാര ആരോഗ്യവകുപ്പിനെ അറിയിച്ചു. വിവാഹ റജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്, വാടകഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു. ദുബായിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചെന്ന വിവരവും പുറത്തുവന്നു.
വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
Discussion about this post