പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കടയ്ക്കുളളിൽ കടന്നുകയറി വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് ക്രിമിനലിനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ തുനിഞ്ഞിറങ്ങി സോഷ്യൽ മീഡിയ. ആറംഗ കൊലയാളി സംഘത്തിൽ ശ്രീനിവാസിനെ വെട്ടിവീഴ്ത്തിയ ഇയാളെക്കുറിച്ചുളള വിവരങ്ങൾ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ചിത്രം സഹിതം പാലക്കാട് ജില്ലാ പോലീസ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. ഈ അറിയിപ്പ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ നിരവധി പേർ ഇതിനോടകം പങ്കുവെച്ചുകഴിഞ്ഞു. സമൂഹത്തിന് ഭീഷണിയായ കൊടും ക്രിമിനലിനെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ വിവരങ്ങൾ പങ്കുവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പലരും പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ശ്രീനിയേട്ടന്റെ കടയ്ക്കുള്ളിലേക്ക് അതിക്രമിച്ച് ചാടി കടന്ന് വെട്ടിവീഴ്ത്തി കൊലപ്പെടുത്തിയത് ഇവനാണ്. നാളിതുവരെ ഈ പ്രതി പോലീസിന്റെ പിടിയിൽ ആയിട്ടില്ല എന്നത് ദൗർഭാഗ്യകരം ആണെന്ന് അറിയിപ്പ് പങ്കുവെച്ച് യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയെ നിയമം വഴി നിരോധിച്ച ഈ അവസരത്തിൽ ഇയാളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരേണ്ടത് അതിപ്രധാനം ആണെന്നും പ്രശാന്ത് ശിവൻ കുറിച്ചു.
പോസ്റ്റും ചിത്രവും പരമാവധി ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. ഏറ്റവും കൂടുതൽ പേരിലേക്ക് എത്തുമ്പോൾ കൊലയാളിയെ തിരിച്ചറിയാൻ സാധ്യത കൂടുതലാണ്. നമുക്ക് എല്ലാവർക്കും ഒന്ന് ശ്രമിച്ചു നോക്കാമെന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നാനൂറോളം പേരാണ് ചുരുങ്ങിയ സമയത്തിനുളളിൽ പ്രശാന്ത് ശിവന്റെ പോസ്റ്റ് പങ്കുവെച്ചത്.
ശ്രീനിവാസിനെ കൊലപ്പെടുത്താൻ വരുന്ന സമയത്തെ ചിത്രം അടക്കമാണ് പോലീസ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇയാളുടെ മുഖവും ചിത്രത്തിൽ വ്യക്തമാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുളള പോലീസ് സ്‌റ്റേഷനിലോ 9497990093, 9497987146 എന്ന നമ്പരിലോ വിളിച്ച് അറിയിക്കണമെന്ന് ജില്ലാ പോലീസ് അറിയിച്ചു.
Discussion about this post