ശ്രീഹരിക്കോട്ട: വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽ പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. യുകെയിലെ സ്വകാര്യ സ്ഥാപനത്തിന് വേണ്ടി 36 ആശയവിനിമയ ഉപഗ്രഹങ്ങൾ എൽവിഎം 3 റോക്കറ്റിൽ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചു.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.07 നായിരുന്നു ശ്രീഹരിക്കോട്ടയിൽ നിന്നും എൽവിഎം 3 -എം2 കുതിച്ചുയർന്നത്. വിക്ഷേപണം വിജയകരമായിരുന്നുവെന്നും 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചതായും ഐഎസ്ആർഒ അറിയിച്ചു. വൺ വെബ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ വിക്ഷേപിച്ചത്. ഇവരുടെ തന്നെ 36 ഉപഗ്രഹങ്ങൾ കൂടി അടുത്ത വർഷം പകുതിയോടെ വിക്ഷേപിക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു.
യുകെയുമായി 108 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയായിട്ടാണ് 36 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. 24 മണിക്കൂർ കൗണ്ട് ഡൗണിന് ശേഷമാണ് എൽവിഎം 3 റോക്കറ്റ് കുതിച്ചുയർന്നത്. ആശയവിനിമയ സംവിധാനങ്ങൾക്ക് വേണ്ടിയുളള ഉപഗ്രഹങ്ങളാണിതെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.
ഐഎസ്ആർഒ നടത്തുന്ന ഏറ്റവും വലിയ ദൗത്യങ്ങളിൽ ഒന്നാണിത്. സ്വകാര്യ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയാണ് വൺ വെബ്. സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് 43.5 മീറ്റർ ഉയരമുളള എൽവിഎം 3 കുതിച്ചുയർന്നത്. 8000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ ഈ റോക്കറ്റിന് വഹിക്കാനാകും. ഈ ദൗത്യത്തിൽ 5796 കിലോഗ്രാം ആയിരുന്നു ഉപഗ്രഹങ്ങളുടെ ഭാരം.
Discussion about this post