തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ നാടകീയ രംഗങ്ങൾക്കും ഭരണ-പ്രതിപക്ഷ കയ്യാങ്കളിക്കും പിന്നാലെ പ്രതികരണവുമായി മേയർ വി.വി. രാജേഷ്. യോഗത്തിനിടെ അറ്റൻഡൻസ് രജിസ്റ്ററിലെ ചില പേജുകൾ വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമമുണ്ടായെന്നും കൗൺസിലർ ചെമ്പഴന്തി ഉദയൻ ഈ ഔദ്യോഗിക രേഖ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തതെന്നും മേയർ വ്യക്തമാക്കി.
കൗൺസിൽ യോഗത്തിൽ ഇന്ന് അരങ്ങേറിയത് തികച്ചും ദൗർഭാഗ്യകരവും നടക്കാൻ പാടില്ലാത്തതുമായ സംഭവങ്ങളാണെന്ന് മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇന്നത്തെ കൗൺസിൽ യോഗത്തിന്റെ അജണ്ടകൾ കൗൺസിലർമാരെ അറിയിച്ചിരുന്നതാണ്. പി.എം.എ.വൈ (PMAY) ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ്വീകരിച്ച നല്ല നിലപാടിനെ അഭിനന്ദിച്ചുകൊണ്ടാണ് കൗൺസിൽ യോഗം ആരംഭിച്ചത്.
തുടർന്ന് നഗരസഭാ ജീവനക്കാരുടെ ലോൺ ഉൾപ്പെടെയുള്ള നിരവധി പ്രധാന അജണ്ടകൾ അവതരിപ്പിച്ചെങ്കിലും ആ സമയത്തൊക്കെ മുദ്രാവാക്യം മുഴക്കി യോഗം തടസ്സപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മേയർ കുറ്റപ്പെടുത്തി. കൗൺസിലർമാർക്ക് ഒപ്പിടാൻ രജിസ്റ്റർ നൽകുമ്പോൾ അത് തിരികെ ഉദ്യോഗസ്ഥന്റെ കയ്യിലാണ് ഏൽപ്പിക്കേണ്ടത്. എന്നാൽ ചില പേജുകൾ നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നു. അറ്റൻഡൻസ് രജിസ്റ്ററിലേക്ക് വെള്ളമൊഴിക്കുകയാണ് ചെയ്തത്. നാളെ എന്തെങ്കിലും നിയമപരമായ പ്രശ്നമുണ്ടായാൽ കോടതിക്ക് മുൻപിൽ ഹാജരാക്കേണ്ട പ്രധാന രേഖയാണിത്. അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇത്തരത്തിൽ രേഖ നശിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ചെമ്പഴന്തി ഉദയൻ അത് തടഞ്ഞത്.
“ജനപ്രതിനിധികൾ തമ്മിൽ കൗൺസിൽ യോഗത്തിൽ കയ്യാങ്കളിയിൽ ഏർപ്പെടുന്നത് ശരിയല്ല. അത് പരിശോധിക്കുക തന്നെ ചെയ്യും. ചെമ്പഴന്തി ഉദയൻ കൈവീശി അടിച്ചതുമായി ബന്ധപ്പെട്ട് പല ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്, ഈ ദൃശ്യങ്ങളെല്ലാം കൃത്യമായി പരിശോധിക്കും. നിയമപോരാട്ടം നടത്തേണ്ടത് അറ്റൻഡൻസ് രജിസ്റ്ററിന്റെ പേപ്പർ വലിച്ചുകീറിയല്ല.” – മേയർ പറഞ്ഞു.
ഇന്നത്തെ യോഗത്തിൽ പങ്കെടുത്ത കൗൺസിലർമാർക്ക് എല്ലാവർക്കും ഒപ്പിടാൻ സാധിച്ചിട്ടില്ല. രജിസ്റ്റർ ഒപ്പിട്ട് കൃത്യമായി കൈമാറിയിരുന്നെങ്കിൽ എല്ലാവർക്കും ഒപ്പിടാമായിരുന്നു. സാധാരണയായി ഒപ്പിട്ടു തീർന്നില്ലെങ്കിൽ കുറച്ചു സമയം കൂടി നൽകാറുള്ളതാണ്. വാഴോട്ടുകോണം കൗൺസിലറുടെ കാര്യത്തിൽ ഒരു നടപടിയും എടുക്കാൻ മേയർക്ക് കഴിയില്ലെന്നും സുഗതന്റെ കാര്യത്തിൽ മുൻപ് സ്വീകരിച്ച അതേ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും വി.വി. രാജേഷ് വ്യക്തമാക്കി.











