ന്യൂഡൽഹി : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്കാര ചടങ്ങുകളിൽ ഭാരത സർക്കാരിനെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. കഴിഞ്ഞ ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ നടന്ന യു.എസ് – ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഉടൻ നടക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉയർന്ന തലത്തിലുള്ള ഒരു പ്രത്യേക പ്രതിനിധിസംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇറാൻ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം ജൂലൈ 4 മുതൽ ജൂലൈ 9 വരെ ഇറാന്റെ വിവിധ നഗരങ്ങളിലായി വിപുലമായ രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരും നയതന്ത്ര പ്രതിനിധികളും ചടങ്ങുകളിൽ സാക്ഷിയാകും. ജൂലൈ 4, 5 തീയതികളിൽ ടെഹ്‌റാനിലെ ഗ്രാന്റ് മൊസല്ല കോംപ്ലക്സിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. പൊതുജനങ്ങൾക്ക് ഇവിടെ അവസാനമായി ആദരവർപ്പിക്കാം. ജൂലൈ 6-ന് ടെഹ്‌റാൻ പ്രവിശ്യയിൽ വൻ വിലാപയാത്ര നടക്കും. ചടങ്ങുകളുടെ ഭാഗമായി അന്ന് ടെഹ്‌റാനിൽ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഖൊമേനിയുടെ ജന്മദേശവും ഷിയാ മുസ്‌ലിംകളുടെ വിശുദ്ധ നഗരങ്ങളിലൊന്നുമായ മാഷാദിൽ ജൂലൈ 9-ന് നടക്കുന്ന ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങുകളോടെ വിലാപയാത്ര സമാപിക്കും.
ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ അയക്കുന്ന പ്രതിനിധിസംഘത്തിലെ അംഗങ്ങളുടെ പശ്ചാത്തലം നയതന്ത്രപരമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ബിഹാർ ഗവർണർ ആയ ലഫ്. ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ്. കശ്മീരിലെ ആർമിയുടെ 15-ാം കോർപ്സ് കമാൻഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പശ്ചിമേഷ്യൻ സുരക്ഷാ-നയതന്ത്ര വിഷയങ്ങളിൽ വലിയ അക്കാദമിക് പാണ്ഡിത്യമുള്ള വ്യക്തിയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ ഇന്ത്യയുടെ ഔദ്യോഗിക വിദേശനയങ്ങളുടെ ഭാഗമായാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. നേരത്തെ ഏപ്രിലിൽ ഡൽഹിയിലെ ഇറാൻ എംബസി സംഘടിപ്പിച്ച അനുശോചന ചടങ്ങിലും അദ്ദേഹം ഭാരത സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.










