ഹോർമൂസ് കടലിടുക്കിലെ സായുധ സംഘർഷങ്ങളെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള താല്ക്കാലിക സമാധാന കരാർ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ പുതിയ ചർച്ചകൾക്കായി ഇരുപക്ഷവും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഖത്തറിലെ ദോഹയിൽ വെച്ച് യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും, അങ്ങനെയൊരു ചർച്ച നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം പതറുന്ന താല്ക്കാലിക സമാധാന കരാർ എങ്ങനെയെങ്കിലും നിലനിർത്താനാണ് ഡൊണാൾഡ് ട്രംപ് ശ്രമിക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾ ആഗോളതലത്തിൽ എണ്ണവില ഉയരാൻ കാരണമായേക്കും. ഇത് അമേരിക്കയിൽ പണപ്പെരുപ്പം കുറയുകയാണെന്ന ട്രംപിന്റെ തെരഞ്ഞെടുപ്പ് വാദങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് യുഎസ് ചർച്ചകൾക്ക് തിടുക്കം കൂട്ടുന്നത്.
ഇതിനിടയിലാണ്, യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ ഇറാൻ അഭ്യർത്ഥിച്ചതായും ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയത്. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ ഈ അവകാശവാദങ്ങൾ ഇറാൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഈ ആഴ്ച യുഎസുമായി യാതൊരുവിധ സാങ്കേതിക ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാന്റെ മുതിർന്ന ചർച്ചക്കാരനായ കാസെം ഗരീബാബാദി വ്യക്തമാക്കിയതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. “മധ്യസ്ഥരായ ഖത്തറുമായി ഇറാൻ പതിവുപോലെ ആശയവിനിമയം നടത്തുന്നുണ്ട്.
അതിനിടെ, പേർഷ്യൻ ഗൾഫിലെ ആക്രമണങ്ങൾക്കിടയിലും ഖത്തറിലെ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ 6 ബില്യൺ ഡോളറിന്റെ ആസ്തികൾ ഖത്തർ വിട്ടയക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പേസെഷ്കിയാൻ തിങ്കളാഴ്ച അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ഇറാൻ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഒമാന്റെ പ്രാദേശിക ജലാതിർത്തിയിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമാക്കാൻ അന്താരാഷ്ട്ര തലത്തിൽ നീക്കങ്ങൾ നടക്കുന്നുണ്ട്











