ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ എം.എസ്. ധോണിയും, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വിനാശകാരിയായ ഓപ്പണർ വിരേന്ദർ സെവാഗും തമ്മിൽ കരിയറിന്റെ അവസാന ഘട്ടത്തിൽ നിലനിന്നിരുന്ന കടുത്ത അസ്വാരസ്യങ്ങളുടെ കഥകൾ അന്ന് വലിയ രീതിയിൽ ചർച്ച ആയിരുന്നു. 2012-ൽ ഓസ്‌ട്രേലിയയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കിടെ മൈതാനത്തും വാർത്താസമ്മേളനങ്ങളിലും ഇരുവരും പരസ്യമായി കൊമ്പുകോർത്തത് വലിയ വിവാദങ്ങൾക്കാണ് അന്ന് തിരികൊളുത്തിയത്.
2011-ലെ ഏകദിന ലോകകപ്പ് കിരീടം നേടി കൃത്യം ഒരു വർഷം തികയുമ്പോഴാണ് ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളും നായകൻ എം.എസ്. ധോണിയും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ പരസ്യമാകുന്നത്. 2012-ൽ ഓസ്‌ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ബാങ്ക് ( ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങൾ. ഇന്ത്യയുടെ ഇതിഹാസ ടോപ്പ് ഓർഡർ ബാറ്റർമാരായ വിരേന്ദർ സെവാഗ്, സച്ചിൻ ടെണ്ടുൽക്കർ, ഗൗതം ഗംഭീർ എന്നിവരെ ഒരുമിച്ച് പ്ലെയിങ് ഇലവനിൽ കളിപ്പിക്കാൻ കഴിയില്ലെന്ന ധോണിയുടെ പ്രഖ്യാപനമാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
പരമ്പരയിലെ ചില മത്സരങ്ങളിൽ സീനിയർ താരങ്ങളായ സച്ചിൻ, സെവാഗ്, ഗംഭീർ എന്നിവരിൽ ഒരാളെ മാറിമാറി പുറത്തിരുത്താൻ ധോണി തീരുമാനിക്കുകയായിരുന്നു. വാർത്താസമ്മേളനത്തിൽ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ധോണി നൽകിയ മറുപടി സീനിയർ താരങ്ങളെ അങ്ങേയറ്റം ചൊടിപ്പിച്ചു.
ഓസ്‌ട്രേലിയയിലെ വലിയ മൈതാനങ്ങളിൽ ഈ മൂന്ന് താരങ്ങളും ഫീൽഡിങ്ങിൽ വളരെ പതുക്കെയാണെന്നും അവർ ഒന്നിച്ച് കളിച്ചാൽ ടീമിന് വലിയ രീതിയിൽ റൺസ് ചോരുമെന്നുമായിരുന്നു ധോണിയുടെ വാദം. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനും ഫീൽഡിങ് നിലവാരം കൂട്ടാനും വേണ്ടിയാണ് താൻ ഈ ‘റൊട്ടേഷൻ പോളിസി’ കൊണ്ടുവന്നതെന്നും ധോണി കൂട്ടിച്ചേർത്തു.
നായകന്റെ ഈ പരസ്യമായ വിമർശനത്തിന് തൊട്ടടുത്ത മത്സരത്തിൽ തന്നെ സെവാഗ് കളിയിലൂടെ മറുപടി നൽകി. മത്സരത്തിൽ അസാധ്യമായ ഒരു ഡൈവിങ് ക്യാച്ചിലൂടെ ഓസീസ് ബാറ്ററെ പുറത്താക്കിയ ശേഷം മാധ്യമങ്ങളെ കണ്ട സെവാഗ് ധോണിക്കെതിരെ ആഞ്ഞടിച്ചു.
“നിങ്ങൾ ഇന്ന് ഞാൻ എടുത്ത ക്യാച്ച് കണ്ടിരുന്നോ? കഴിഞ്ഞ 10 വർഷമായി ഞങ്ങളുടെ ഫീൽഡിങ് ഇങ്ങനെ തന്നെയാണ്. അതിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഞങ്ങൾ സ്ലോ ഫീൽഡർമാരാണെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല!” – സെവാഗ് തുറന്നടിച്ചു.
വാർത്താസമ്മേളനത്തിലൂടെയുള്ള സെവാഗിന്റെ ഈ നേരിട്ടുള്ള ആക്രമണത്തിന് പിന്നാലെ ഡ്രെസ്സിങ് റൂമിൽ വലിയ അസ്വാരസ്യങ്ങളാണ് പുകഞ്ഞത്. എന്നാൽ ഈ വിഷയത്തിൽ പരസ്യമായ ഒരു ചെളിവാരിയെറിയലിന് നിൽക്കാതെ ധോണി തന്ത്രപരമായ മൌനം പാലിക്കുകയാണുണ്ടായത്. എങ്കിലും, ക്യാപ്റ്റനുമായുള്ള ഈ പരസ്യമായ പോരിന് സെവാഗിന് വലിയ വില നൽകേണ്ടി വന്നു. ഫോമില്ലായ്മയും ഒപ്പം ഈ അസ്വാരസ്യങ്ങളും കൂടിയായപ്പോൾ അധികം വൈകാതെ തന്നെ സെവാഗിനെ ഇന്ത്യൻ ടീമിൽ നിന്നും സെലക്ടർമാർ ശാശ്വതമായി പുറത്താക്കുകയായിരുന്നു.












