ചെന്നൈ;തമിഴ്‌നാട്ടിൽ നാല്പതിലേറെ സ്ഥലത്ത് ആർഎസ്എസ് റൂട്ട് മാർച്ച് നടന്നു. കടലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ വൻ ജനസാന്നിദ്ധ്യമായിരുന്നു റൂട്ട്മാർച്ചിലെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ പോലീസ് സന്നാഹത്തെയാണ് സംസ്ഥാന സർക്കാർ വിന്യസിച്ചത്. റൂട്ട് മാർച്ച് നടത്താൽ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയാണ് ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചത്.
ആർഎസ്എസിൻറെ ഔദ്യോഗിക വേഷമായ വെള്ള ഷർട്ടും കാക്കി പാൻറ്സും ധരിച്ച് നൂറുകണക്കിനാളുകളാണ് റൂട്ട്മാർച്ചിൽ പങ്കെടുത്തത്. വിശുദ്ധ വല്ലാരുടെ (1823-1874) 200-ാം ജന്മവർഷവും മഹാത്മാഗാന്ധിയുടെ 153-ാം ജന്മവർഷവും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും പ്രമാണിച്ചാണ് റൂട്ട് മാർച്ച് നടത്തിയതെന്ന് ആർഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു. മാർച്ചുകൾക്ക് ശേഷം പൊതുപരിപാടികളും നടന്നു.
50 സ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ സംഘടന കോടതിയുടെ അനുമതി തേടിയിരുന്നു. എന്നാൽ മൂന്ന് പ്രധാന നഗരങ്ങൾ ഉൾപ്പെടെ 44 സ്ഥലത്താണ് പരിപാടി സംഘടിപ്പിക്കാൻ കോടതി അനുമതി നൽകി. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബോംബു സ്ഫോടനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു ചില സ്ഥലങ്ങളിൽ അനുമതി നിഷേധിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ആർഎസ്എസ് അറിയിച്ചിരുന്നു.
അതേ സമയം വിസികെ സ്ഥാപക-പ്രസിഡന്റ് തോൽ തിരുമാവളവൻ ചെന്നൈയിൽ ‘മനുസ്മൃതി’യുടെ ലഘുലേഖകൾ വിതരണം ചെയ്തു. ആർഎസ്എസിനെ എതിർക്കാൻ എതിർക്കാൻ തന്റെ പാർട്ടി തമിഴ്‌നാട്ടിൽ ഉടനീളം -മനുസ്മൃതിയിൽ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ പ്രചരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഭരിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) സഖ്യകക്ഷിയാണ് വിസികെ.
ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ പോരാടാനാണ് വിടുതലൈ ചിരുതൈഗൽ കച്ചി (വിസികെ) ‘മനുസ്മൃതി’യുടെ പകർപ്പുകൾ വിതരണം ചെയ്യുന്നതെന്നാണ് സംഘാടകർ പറയുന്നത്. മനുസ്മൃതിയെ പ്രതിഫലിപ്പിക്കുന്ന ആർഎസ്എസിനെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും എതിർക്കാനാണ് നീക്കമെന്ന് തോൽ തിരുമാവളവൻ വ്യക്തമാക്കി.
Discussion about this post