ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന യുകെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇന്ത്യ. ഇയാളെ തിരിച്ചെത്തിക്കാനുളള പരിശ്രമം തുടരുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നീരവ് മോദിയെ മാത്രമല്ല സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട എല്ലാവരെയും തിരിച്ചെത്തിക്കാനുളള ശ്രമങ്ങൾ ഇന്ത്യ തുടരുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു. സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ നാട്ടിലെത്തിച്ച് നിയമ നടപടികൾക്ക് വിധേയരാക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
ബുധനാഴ്ചയാണ് ലണ്ടൻ ഹൈക്കോടതി നീരവ് മോദിയുടെ അപ്പീൽ തള്ളിയത്. ഇന്ത്യ നടത്തിയ നിയമപോരാട്ടത്തിലെ വലിയ വിജയമാണിത്. നീരവ് മോദിയെ ഉൾപ്പെടെ കേന്ദ്രസർക്കാർ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണവും ഇതോടെ അപ്രസക്തമായി.
യുകെയിൽ നിന്ന് ഇയാളെ നാടുകടത്താനുളള നിയമപരമായ നടപടിക്രമങ്ങൾ ദീർഘമാണെന്നും അതിനാലാണ് നടപടികൾ വൈകുന്നതെന്നും കേന്ദ്രസർക്കാർ നേരത്തെ തന്നെ വിശദീകരിച്ചിരുന്നു. നയതന്ത്ര തലത്തിൽ ഉൾപ്പെടെ ഇന്ത്യ ഇക്കാര്യത്തിൽ ശക്തമായ ഇടപെടലാണ് നടത്തിയത്.
2018 ലാണ് 16,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നീരവ് മോദിക്കെതിരെ പഞ്ചാബ് നാഷണൽ ബാങ്ക് പരാതി നൽകുന്നത്. ഇതിന് മുൻപു തന്നെ ഇയാൾ രാജ്യം വിട്ടിരുന്നു. 2019 മാർച്ചിലാണ് ഇയാൾ അറസ്റ്റിലായത്. നേരത്തെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയും ഇയാളെ ഇന്ത്യയ്ക്ക് കൈമാറാൻ വിധിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി യുകെ ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post