ന്യൂഡൽഹി: രണ്ട് മാസത്തെ നിർണ്ണായകമായ ഓപ്പറേഷനിലൂടെ വ്യാജ മരുന്ന് നിർമ്മാണ സംഘത്തെ പിടികൂടി ഡൽഹി ക്രൈംബ്രാഞ്ച് സംഘം. ക്യാൻസറിനുള്ള വ്യാജമരുന്നുണ്ടാക്കുന്ന അന്താരാഷ്ട്ര സംഘത്തെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയിരിക്കുന്നത്. ചൈനയിൽ നിന്ന് എംബിബിഎസ് ബിരുദമെടുത്ത ഒരു ഡോക്ടർ , മൂന്ന് ഫാർമ കമ്പനി ഉടമകൾ, ഒരു എഞ്ചിനീയർ എന്നിവരുൾപ്പെടെ ഏഴ് അംഗങ്ങളെയാണ് ഡൽഹി പോലീസ് അറസ്റ്റു ചെയ്തത്. രണ്ട് ഡോക്ടർമാർ കൂടി ക്രൈംബ്രാഞ്ച് സംഘത്തിൻറെ നീരീക്ഷണത്തിലാണ്. ഇവർ ഒളിവിലാണെന്നാണ് സൂചന.
സോനിപത്തിലെ ഫാക്ടറിയിലാണ് മരുന്നുകൾ നിർമ്മിക്കുന്നത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയിലെ ഒരു പാക്കേജിംഗ് ആൻഡ് സ്റ്റോറേജ് യൂണിറ്റിലാണ് മരുന്നു സൂക്ഷിച്ചത്. 20 പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ 8 കോടി രൂപയുടെ വ്യാജ മരുന്നുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തതെന്ന് സ്‌പെഷ്യൽ കമ്മീഷണർ (ക്രൈം) രവീന്ദ്ര സിംഗ് യാദവ് പറഞ്ഞു.മരുന്നുകളുണ്ടാക്കി ഇന്ത്യയ്ക്ക് പുറമെ, ചൈന, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും കയറ്റുമതിചെയ്യുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്.
വ്യാജ മരുന്നു സംഘത്തിൻറെ വലയിലായ രോഗികളെ കണ്ടെത്താനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്. ഒറിജിനൽ ജീവൻ രക്ഷാ മരുന്നുകളുടെ ഒരു സ്ട്രിപ്പിന് ഏകദേശം 2 ലക്ഷം രൂപ വില വരുമ്പോൾ, 1.5 ലക്ഷം രൂപയ്ക്ക് ഒരു സ്ട്രിപ്പ് നൽകമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരത്തിലുള്ള വ്യാജ സംഘങ്ങളുടെ വലയിൽ വീഴരുതെന്ന് ഡൽഹി പോലീസ് പൊതുജനങ്ങൾക്ക് സന്ദേശം നൽകിയിട്ടുണ്ട്. നോയിഡയിലെ ഡോക്ടർ പബിത്ര നാരായൺ പ്രധാൻ ആണ് കേസിലെ പ്രധാന പ്രതി.
വ്യാജ ക്യാൻസർ മരുന്നുകൾ വിൽക്കുന്ന സംഘത്തെകുറിച്ച് പോലീസിൻറെ അന്താരാഷ്ട്ര കുറ്റവാളി നിരീക്ഷണ ഗ്രൂപ്പിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് കേസിലെ പ്രതികളിലെ പോലീസ് നിരീക്ഷിച്ചത്.ഡിസിപി അമിത് ഗോയലിന്റെ നേതൃത്വത്തിൽഎസിപി രമേഷ് ലാംബ, ഇൻസ്പെക്ടർ സതേന്ദർ മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
സാങ്കേതിക നിരീക്ഷണവും ഇൻപുട്ടുകളുടെ ഗ്രൗണ്ട് വെരിഫിക്കേഷനും പോലീസുകാരെ ഗാസിയാബാദിലെ ഗോഡൗണിലേക്ക് നയിച്ചു.പിന്നീടാണ് നിർണ്ണായകമായ അറസ്റ്റുകൾ നടന്നത്. മരുന്നുകൾ ലാബിൽ വെച്ച് തന്നെ പരിശോധനയ്ക്ക് വിധേയമാക്കി. മരുന്നുകൾ വ്യാജമാണെന്ന് ആസ്ട്രാസെനകയുടെ പ്രതിനിധികൾ സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ, ബംഗ്ലാദേശിൽ നിന്നുള്ള ഒരു ഡോക്ടർ റാസലിന്റെയും, ഡോക്ടർ അനിലിന്റെയും പങ്കുകൾ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
Discussion about this post