ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് മാസത്തിനിടെ ഇരുപതിനായിരത്തിലധികം പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തിയതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. മാർച്ച് 1 മുതൽ ജൂലൈ 13 വരെയുള്ള കാലയളവിൽ 20,000-ത്തിലധികം പാകിസ്താനികളെയാണ് വിവിധ ഗൾഫ് രാജ്യങ്ങൾ സുരക്ഷാ കാരണങ്ങളാലും ക്രിമിനൽ നിയമലംഘനങ്ങൾ മൂലവും നാടുകടത്തിയത് . പാകിസ്താൻ നാഷണൽ അസംബ്ലിയിൽ നാർക്കോട്ടിക് കൺട്രോൾ മന്ത്രാലയം സമർപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇത്രയും വലിയ കണക്കുകൾ പുറത്തുവന്നത്.
സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകളെ തിരിച്ചയച്ചത്. 15,500 പേരെയാണ് സൗദി നാടുകടത്തിയത് Business Standard. യുഎഇ 3,803 പേരെയും ഒമാൻ 1,606 പേരെയും നാടുകടത്തി. ബഹ്റൈൻ (521), ഖത്തർ (429), കുവൈറ്റ് (97) എന്നിങ്ങനെയാണ് മറ്റ് ജിസിസി രാജ്യങ്ങളിലെ കണക്കുകൾ. വ്യാജ രേഖകൾ ചമയ്ക്കൽ, വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങൽ, ലഹരിമരുന്ന് കേസുകൾ, നിയമവിരുദ്ധമായി രാജ്യത്ത് കടക്കൽ എന്നിവയ്ക്ക് പുറമെ ഗൾഫ് തെരുവുകളിൽ വലിയ രീതിയിൽ ഭിക്ഷാടനം നടത്തുന്നതും വലിയൊരു ലംഘനമായി അധികൃതർ ചൂണ്ടിക്കാട്ടി.
മേഖലയിലെ നിലവിലെ യുഎസ്-ഇറാൻ സംഘർഷങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും സുരക്ഷാ ഭീഷണി ഉയർത്തിയതിനും നിരവധി പാകിസ്താനികൾ പിടിയിലായിട്ടുണ്ട്. വിവിധ കേസുകളിൽ തടവിൽ കഴിഞ്ഞിരുന്ന 1,294 പേരെയും 968 ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടവരെയും ഇത്തരത്തിൽ ഔദ്യോഗികമായി പാകിസ്താനിലേക്ക് തിരികെ അയച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടിയും നാണക്കേടുമാണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയിരിക്കുന്നത് .











