പാകിസ്താൻ സൈനിക നേതൃത്വത്തിൽ വൻ അഴിച്ചുപണികൾ നടക്കുന്നതിനിടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ശക്തനായ സൈനിക വ്യക്തിത്വമായി മാറുകയാണ് ഫോർ സ്റ്റാർ ജനറൽ സയ്യിദ് ആമിർ റാസ. പാകിസ്താൻ നിർണായകമായി രൂപീകരിച്ച ‘നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ’ ആദ്യ കമാൻഡറായി ചുമതലയേറ്റതോടെയാണ് ഫീൽഡ് മാർഷൽ ആസിം മുനീറിന് തൊട്ടുപിന്നാലെ ജനറൽ റാസയുടെ സ്വാധീനം വർദ്ധിച്ചത്
നാല് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവന പാരമ്പര്യമുള്ള ആളാണ് സയ്യിദ് ആമിർ റാസ. 1988-ൽ മംഗ്ലയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് സ്കൂളിൽ നിന്ന് ആർമർ കോറിലെ (6th Lancers) സേവനത്തോടെയാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ദക്ഷിണ വസീറിസ്ഥാനിലെ ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ, ഖാരിയനിലെ 37-ാം മെക്കനൈസ്ഡ് ഡിവിഷൻ ജിഒസി, ലാഹോർ IV കോർപ്സ് കമാൻഡർ, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് (CGS) തുടങ്ങിയ പ്രമുഖ പദവികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു .
പ്രതിരോധ ഉൽപ്പാദന രംഗത്തും ജനറൽ റാസ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. ഹെവി ഇൻഡസ്ട്രീസ് തക്‌സിലയുടെ (HIT) ചെയർമാനായിരുന്ന കാലയളവിൽ, ചൈനയുടെ കൈമാറ്റം ചെയ്ത സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ‘ഹൈദർ ടാങ്ക്’ പ്രാദേശികമായി നിർമ്മിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബ്രിട്ടനിലെ നോട്ടർഹാം സർവകലാശാലയിൽ നിന്നും നാഷണൽ ഡിഫൻസ് സർവകലാശാലയിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം രാജ്യത്തെ മികച്ച തന്ത്രജ്ഞരിലൊരാളായി വിലയിരുത്തപ്പെടുന്നു.
പാകിസ്താൻ്റെ 27-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം രൂപീകരിച്ച നാഷണൽ സ്ട്രാറ്റജിക് കമാൻഡർ സ്ഥാനം വഴി രാജ്യത്തിന്റെ കര, നാവിക, വ്യോമ ആണവായുധ വിന്യാസങ്ങളുടെയും പ്രവർത്തനങ്ങളുടെയും കേന്ദ്രീകൃത ചുമതലയാണ് ജനറൽ റാസയ്ക്ക് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥാനക്കയറ്റം നൽകുകയും പ്രസിഡന്റ് ആസിഫ് അലി സർദാരി രാജ്യത്തെ പരമോന്നത സൈനിക ബഹുമതിയായ ‘നിഷാൻ ഇ ഇംതിയാസ്’ (മിലിട്ടറി) നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു











