രാഷ്ട്രീയ സ്വയംസേവക് സംഘിനും (ആർഎസ്എസ്) അതിന്റെ നേതാക്കൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന് (യുഎസ്സിഐആർഎഫ്) രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ.യുഎസ് കമ്മീഷന്റേത് വ്യക്തമായ അജണ്ടയും പക്ഷപാതവുമുള്ള നിലപാടുകളാണെന്നും ഇവരുടെ പ്രസ്താവനകൾക്ക് യാതൊരു വിശ്വസനീയതയുമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
ആർഎസ്എസ് നേതാക്കൾക്ക് ഉന്നതതല നയതന്ത്ര പരിഗണനകൾ നൽകരുതെന്നും, മതസ്വാതന്ത്ര്യ ലംഘനങ്ങൾ ആരോപിച്ച് അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസ്സിഐആർഎഫ് കമ്മീഷണർ ജീൻ മിൽസ് പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ആർഎസ്എസ് എന്ന് പാനൽ ചെയർമാൻ ആസിഫ് മഹ്മൂദും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ശക്തമായ പ്രതികരണവുമായി എത്തിയത്.
ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനകൾ സ്ഥിരമായി നടത്തുന്ന സംഘടനയാണിത്. ഇത്തരത്തിലുള്ള സംഘടനകളുടെ അനാവശ്യ പരാമർശങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ (CPC) തരംതിരിക്കണമെന്നും ആർഎസ്എസിനും റോ (RAW) അധികൃതർക്കും ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസ്സിഐആർഎഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ എന്നും ഇത്തരം വ്യാജ കണ്ടെത്തലുകളെ നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്











