ലോകത്തെ ഏറ്റവും സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള വാക്പോരും സംഘർഷവും പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിൽ യുദ്ധഭീതി ഇരട്ടിച്ചു.
ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് വിവാദ നിലപാടുമായി രംഗത്തെത്തിയത്. “ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഒരു അമേരിക്കൻ ഭൂപ്രദേശമായാണ് ഞാൻ കാണുന്നത്. ആ മേഖല മുഴുവൻ ഞങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഇറാൻ സമാധാന കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിന് അവർ ഇതുവരെ സജ്ജരായിട്ടില്ല” എന്ന് ട്രംപ് മാദ്ധ്യമങ്ങൾ പറഞ്ഞു. ഒരു കാരണവശാലും ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ അവകാശവാദത്തിനെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. കര, കടൽ, വ്യോമ, സൈബർ മേഖലകളിലുടനീളം അതിശക്തവും നാശകരവുമായ തിരിച്ചടി നൽകാൻ ഇറാൻ സജ്ജമാണെന്ന് ഇറാൻ ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദൊല്ലാഹി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 94.39 ഡോളറിലെത്തി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാത തടസ്സപ്പെട്ടത് ആഗോള സാമ്പത്തിക രംഗത്തെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.












