ന്യൂഡൽഹി: മുംബൈ കൊലക്കേസ് പ്രതിയായ അഫ്താബ് പൂനാവാലയുടെ നാർക്കോ അനാലിസിസ് ടെസ്റ്റിന് അനുമതി തേടിയുള്ള പോലീസ് അപേക്ഷ കോടതി അംഗീകരിച്ചു. അഫ്താബ് പൂനാവാലയുടെ പോലീസ് കസ്റ്റഡി അഞ്ചുദിവസത്തേക്ക് കൂടി ഡൽഹി കോടതി നീട്ടി. പ്രതിക്ക് മതസംഘടനകളിൽ നിന്ന് ഭീഷണിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്ന് അഫ്താബിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.
നിർണായകമായ ചില തെളിവുകൾ ഇനിയും കണ്ടെത്താനുണ്ടെന്നും അതിനാൽ കൂടുതൽ ദിവസത്തേക്ക് അഫ്താബിനെ കസ്റ്റഡിയിൽ വേണമെന്നും പോലീസ് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി പ്രതിയെ ഉത്തരാഖണ്ഡിലേക്കും ഹിമാചൽ പ്രദേശിലേക്കും കൊണ്ടുപോകണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. റിപ്പോർട്ട് പ്രകാരം അഫ്താബ് ഉപയോഗിച്ച കത്തിയും ശ്രദ്ധ വാക്കറിന്റെ മൊബൈൽ ഫോണും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
നേരത്തെ അഫ്താബിനെ കോടതിയിൽ ഹാജരാക്കിയ സമയത്ത് പ്രതിഷേധവുമായി അഭിഭാഷകർ തന്നെ രംഗത്തെത്തിയിരുന്നു. അഫ്താബ് പൂനാവാലയ്ക്ക് വധശിക്ഷ നൽകണമെന്നാണ് അഭിഭാഷകർ മുദ്രാവാക്യം മുഴക്കിയത്.
മുംബൈ സ്വദേശിനി ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കിയാണ് അഫ്താബ് പൂനെവാല വെട്ടിനുറുക്കിയത്. ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായാണ് അഫ്താബ് കൊണ്ടിട്ടത്. ഇതിൽ മഹ്‌റൗളിയിലെ വനമേഖലയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ ചില ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ ഉൾപ്പെടെ വിശദമായ തെളിവെടുപ്പ് പൂർത്തിയാകാനുണ്ട്.










