ബീജിങ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നടത്തുന്ന കർശന ഇടപെടലിനെതിരെ ചൈനയിലെ ആപ്പിൾ ഐ ഫോൺ നിർമാണ ഫാക്ടറിയിൽ കലാപം. അസംതൃപ്തരായ ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയായിരുന്നു.
ആപ്പിൾ ഐ ഫോണുകളുടെ നിർമാതാക്കളായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലായിരുന്നു സംഘർഷം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
വെള്ള യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥരുമായി ജീവനക്കാർ കൂട്ടത്തോടെ ഏറ്റുമുട്ടുന്നതിന്റെയും ജീവനക്കാരെ മർദ്ദിക്കുന്നതിന്റെയും ബലപ്രയോഗം നടത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോക്‌സ്‌കോണിന്റെ പ്രധാന ഫാക്ടറിയായ ഷെങ്ഷൂ പ്ലാന്റിലാണ് സംഘർഷം ഉണ്ടായതെന്നാണ് നിഗമനം.
കോവിഡ് പരിശോധനയുടെ പേരിലാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് വിവരം. നിങ്ങൾ ഞങ്ങളെ മരണത്തിലേക്ക് തളളിവിടുകയാണെന്ന് ജീവനക്കാർ ആക്രോശിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്.
മാസങ്ങളായി കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ചൈനയിൽ പലയിടത്തും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. സീറോ കോവിഡ് എന്ന പേരിൽ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളിലും പരിശോധനകളിലും അരിശം പൂണ്ടാണ് ആളുകൾ പ്രതിഷേധങ്ങളിലേക്ക് തിരിയുന്നത്.
സംഭവത്തിൽ ഫോക്‌സ്‌കോൺ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ മുതൽ വീണ്ടും ഇവിടെ കോവിഡ് നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു. രണ്ട് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ആപ്പിൾ ഐ ഫോൺ നിർമാണ ഫാക്ടറികളിൽ ഒന്നാണ് ഷെങ്ഷൂവിലേത്.
Discussion about this post