തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികള്‍ക്ക് സിപിഎം സമാന്തര റിക്രൂട്ടിംഗ് സംവിധാനങ്ങള്‍ ഒരുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചട്ടം പാലിക്കാതെ നടക്കുന്ന നിയമനങ്ങളെ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് പ്രതിപക്ഷ നേതാവ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ചട്ടപ്രകാരമല്ലാത്ത നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അത്തരം നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരുമെന്നും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് നോട്ടീസിന് മറുപടി നല്‍കി. വിഷയത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം ഉണ്ടായതോടെ ഇന്നത്തെ നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ വിവാദ കത്ത് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ കത്ത് എഴുതി എന്ന് പറയപ്പെടുന്ന ആള്‍ അത് എഴുതിയിട്ടില്ലെന്ന് ആര്‍ക്കാണോ കത്ത് എഴുതിയത് അവര്‍ അത്തരമൊരു കത്ത് കിട്ടിയിട്ടില്ലെന്നും പറഞ്ഞ കത്തില്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയാണെന്ന് എം ബി രാജേഷ് പറഞ്ഞു. അത്തരത്തിലുള്ള ചട്ടപ്രകാരമല്ലാത്ത നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ പിഎസ്‌സി വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുമാണ് നടത്തുന്നത്. നിയമനങ്ങളെല്ലാം നിയമപ്രകാരമുള്ള നടപടികളിലൂടെയാണ് നടത്തുന്നതെന്നും മന്ത്രി ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
എന്നാല്‍ ആര്യ രാജേന്ദ്രന്റെ കത്ത് പാര്‍ട്ടിയുടെ വാട്ട്‌സ്ആപ്പി് ഗ്രൂപ്പിലൂടെയാണ് പുറത്തായതെന്നും കത്ത് വ്യാജമാണെന്ന് മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ക്രൈംബ്രാഞ്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി കത്ത് വ്യാജമാണെന്ന് പറഞ്ഞാല്‍ അന്വേഷണത്തിന്റെ പ്രസക്തി നഷ്ടപ്പെടില്ലേയെന്നും അദ്ദേഹം ചോദിച്ചു. സംവരണ നിയമങ്ങള്‍ പാലിക്കാതെ ലോക്കല്‍ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ വ്യാപിച്ച് കിടക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സിപിഎമ്മിന്റേതെന്ന് വിഷ്ണുനാഥ് ആരോപിച്ചു.
വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തിയതിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് നടപടികള്‍ വെട്ടിച്ചുരുക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Discussion about this post