ന്യൂഡെല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവരുടെ (മൈനര്‍) സമ്മതം അഥവാ കണ്‍സെന്റ്, നിയമത്തിന് മുമ്പില്‍ കണ്‍സെന്റ് അല്ലെന്ന് ഡെല്‍ഹി ഹൈക്കോടതി. പതിനാറ് വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തുകയും ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ ജനനത്തീയതി തിരുത്തിയ പ്രതിയുടെ നടപടി ഗുരുതരമായ തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടി മൈനര്‍ ആയിരുന്നില്ലെന്ന് തെളിയിക്കുന്നതിന് വേണ്ടിയായിരിക്കും പ്രതി ആധാര്‍ കാര്‍ഡ് തിരുത്താന്‍ ശ്രമിച്ചിരിക്കുകയെന്ന് കോടതി നിരീക്ഷിച്ചു. പതിനാറ് വയസുള്ള ഒരു പെണ്‍കുട്ടിയുടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സമ്മതം, പ്രത്യേകിച്ച് പ്രതിക്ക് 23 വയസുണ്ടായിരിക്കുകയും വിവാഹിതനായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കാന്‍ പര്യാപ്തമല്ലെന്നും നിയമത്തിന്റെ കണ്ണില്‍ ആ സമ്മതം സമ്മതമല്ലെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയില്‍ 2019ലാണ് ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട്, ഉത്തര്‍പ്രദേശിലെ സാംബാള്‍ ജില്ലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും വീട്ടില്‍ തിരികെ എത്തിക്കുകയും ചെയ്തു. പ്രതി തന്റെ കാമുകന്‍ ആയിരുന്നുവെന്നും ഒന്നരമാസത്തോളം ഇയാളോടൊപ്പമാണ് കഴിഞ്ഞിരുന്നതെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. പ്രതിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടത് തന്റെ അനുവാദത്തോടെയാണെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിനെ അറിയിച്ചു.
2019ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് മുതല്‍ കസ്റ്റഡിയില്‍ ആണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ സംഭവം നടന്ന സമയത്ത് പെണ്‍കുട്ടിക്ക് കേവലം 16 വയസ് മാത്രമായിരുന്നു പ്രായം എന്നും പ്രതി 23 വയസുകാരനും വിവാഹിതനും ആയിരുന്നുവെന്നും കോടതി പറഞ്ഞു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കൊണ്ടുപോയി ജനനത്തീയതി മാറ്റിയത് പ്രതിയാണെന്ന് പെണ്‍കുട്ടി തന്നോട് പറഞ്ഞതായി പെണ്‍കുട്ടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചതായും കോടതി വ്യക്തമാക്കി.
Discussion about this post