കോഴിക്കോട്: മതന്യൂനപക്ഷങ്ങളെ ലൗ ജിഹാദ് പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുകയാണ് ബിജെപി സർക്കാരെന്ന് സിപിഎം ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി. വിചാരണ പോലുമില്ലാതെ തടവിൽ പാർപ്പിക്കുകയാണ്. അവർക്കെതിരെ ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. സിഐടിയു പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ‘ഭരണഘടനയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളികൾ’ സെമിനാറിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ആർഎസ്എസ് അജൻഡ തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു. പദവിയും പണവും ഉപയോഗിച്ച് ആരെയും വിലയ്ക്കുവാങ്ങാമെന്നാണ് ബിജെപി കരുതുന്നത്. അതിന് വഴങ്ങാത്തവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയെ ഉപയോഗിച്ച് വേട്ടയാടുന്നു. തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും ഞങ്ങൾ ഭരിക്കും എന്ന മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
മൃദുഹിന്ദുത്വംകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാനാവില്ല. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷ ഉള്ളടക്കവും ഉയർത്തിപ്പിടിച്ചുവേണം അതിനെ നേരിടാൻ. അതിൽ കേരളമാണ് തിളങ്ങുന്ന മാതൃകയെന്നും അത് രാജ്യത്തിന് വഴികാട്ടുമെന്നും യെച്ചൂരി പറഞ്ഞു.
കോൺഗ്രസ് ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ അത് കണ്ടതാണ്. എന്നാൽ, ഇന്ന് ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ് ശ്രമം. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഹിന്ദുത്വ ശക്തികളുടെ രാഷ്ട്രസങ്കൽപ്പത്തിന് വിരുദ്ധമാണ്. അതിനാൽ അടിസ്ഥാനശിലകളെ തച്ചുതകർക്കാനാണ് ശ്രമം. അതിന് ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം, കശ്മീർ വിഷയം എന്നിവ വർഷങ്ങളായി കോടതികളുടെ പരിഗണനയിലാണ്. അതിൽ വിധി പറയുന്നില്ല. ഇലക്ടറൽ ബോണ്ടുവഴി ബിജെപി കോടികൾ സമ്പാദിക്കുന്നു. ഇത് രാഷ്ട്രീയ അഴിമതിയാണ്. ഇത് തടയാൻ നീതിന്യായവ്യവസ്ഥ ഇടപെടുന്നില്ല. തെരഞ്ഞെടുപ്പ് കമീഷൻ പോലും അവരുടെ ഉപകരണമാവുകയാണെന്നും യെച്ചൂരി ആരോപിച്ചു.










Discussion about this post