പട്ന: ബിഹാറിൽ ജാതി തിരിച്ചുള്ള സെൻസസ് ആരംഭിച്ചു. പാവപ്പെട്ടവരിലേക്ക് വികസനം എത്തിക്കാനുള്ള ശാസ്ത്രീയ മാർഗമെന്നാണ് നടപടിയെ ന്യായീകരിച്ച് ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞത്.
ജാതി തിരിച്ചുള്ള സെൻസസ് വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണന നയങ്ങളും ബിഹാറിൽ അരക്കിട്ടുറപ്പിക്കുന്നതിനാകും വഴി ഒരുക്കുക. തിരഞ്ഞെടുപ്പിന്റെ സുതാര്യത പോലും അട്ടിമറിക്കപ്പെടുമെന്നും ആശങ്ക ഉയർന്നിട്ടുണ്ട്.
ജൂൺ രണ്ടിന് ചേർന്ന മന്ത്രിസഭാ യോഗം ജാതി തിരിച്ചുള്ള സെൻസസിന് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നീക്കം. രാജ്യത്ത് ജാതി തിരിച്ച് സെൻസസ് നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ആയിരുന്നു ബിഹാർ മന്ത്രിസഭയുടെ തീരുമാനം.
രണ്ട് ഘട്ടമായി സംസ്ഥാനത്തെ 38 ജില്ലകളിലും സെൻസസ് നടക്കും. ഇന്ന് തുടങ്ങിയ ആദ്യ ഘട്ടം ജനുവരി 21 ന് അവസാനിക്കും. വീട്ടുകാരെയും ആളുകളെയും കുറിച്ചുള്ള വിവരങ്ങളാണ് ഈ ഘട്ടത്തിൽ ശേഖരിക്കുക. ഏപ്രിൽ ഒന്ന് മുതൽ 30 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഇവരുടെ ജാതിയും സാമൂഹിക പശ്ചാത്തലവും ഉൾപ്പെടെയുളള വിവരങ്ങൾ ശേഖരിക്കും. ആളുകളുടെ സാമ്പത്തിക സ്ഥിതി ഉൾപ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.
ബിഹാറിൽ 12.70 കോടി ജനങ്ങൾ ഉള്ളതായിട്ടാണ് നിലവിലെ കണക്ക്. മെയ് 31 ന് സെൻസസ് നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 500 കോടി രൂപയാണ് ഇതിനായി ചിലവഴിക്കുക. 1931 ലാണ് ഇതിന് മുൻപ് ജാതി തിരിച്ചുളള സെൻസസ് നടത്തിയത്.











Discussion about this post