രാജ്കോട്ട്: സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയും ബൗളർമാരുടെ മികച്ച പ്രകടനവും ഒത്തുചേർന്നപ്പോൾ 91 റൺസിന്റെ കൂറ്റൻ ജയവുമായി ശ്രീലങ്കയ്ക്കെതിരായ ട്വന്റി പരമ്പര ഇന്ത്യക്ക് സ്വന്തം (2-1).
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയും രാഹുൽ ത്രിപാഠിയുടെയും ശുഭ്മാൻ ഗില്ലിന്റെയും അക്ഷർ പട്ടേലിന്റെയും മികച്ച ബാറ്റിംഗുമാണ് ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിൽ ശ്രീലങ്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കഴിഞ്ഞ മത്സരത്തിൽ തല്ലുവാങ്ങിക്കൂട്ടിയ ഇന്ത്യൻ ബൗളർമാർ കരുതലോടെ പന്തെറിഞ്ഞപ്പോൾ ആതിഥേയർക്ക് കാര്യങ്ങൾ എളുപ്പമായില്ല. 16.4 ഓവറിൽ അവരുടെ പോരാട്ടം 137 റൺസിൽ അവസാനിച്ചു.
23 റൺസ് വീതം നേടിയ കുശാൽ മെൻഡിസും ക്യാപ്ടൻ ദാസുൻ ശനകയുമാണ് ശ്രീലങ്കയുടെ ടോപ് സ്കോറർമാർ. ധനഞ്ജയ ഡിസിൽവ 14 പന്തിൽ 22 റൺസ് നേടി. ബാക്കി ബാറ്റർമാരെല്ലാം പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിലെ നോബോൾ ദാനത്തിന് പ്രായശ്ചിത്തം ചെയ്ത അർഷ്ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി 3 വിക്കറ്റുകൾ വീഴ്ത്തി. ഹർദ്ദിക് പാണ്ഡ്യ, ഉമ്രാൻ മാലിക്, ചാഹൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
നേരത്തേ, സഞ്ജുവിന് പകരം ടീമിലെത്തി ആദ്യ മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി ഐപിഎൽ ശൈലിയിൽ ബാറ്റ് വീശിയതോടെയാണ് മത്സരത്തിൽ ഇന്ത്യയുടെ കുതിപ്പ് ആരംഭിച്ചത്. ത്രിപാഠി 16 പന്തിൽ 35 റൺസുമായി മടങ്ങിയതോടെ, സൂര്യകുമാർ യാദവിന്റെ തേരോട്ടത്തിനാണ് പിന്നീട് രാജ്കോട്ട് സാക്ഷ്യം വഹിച്ചത്. 35 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗിൽ സൂര്യകുമാറിന് മികച്ച പിന്തുണ നൽകി. 51 പന്തിൽ 7 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 112 റൺസുമായി പുറത്താകാതെ നിന്നു. ട്വന്റി 20യിൽ സൂര്യകുമാറിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇത്. 4 റൺസുമായി നായകൻ ഹർദ്ദിക് പാണ്ഡ്യയും ദീപക് ഹൂഡയും മടങ്ങിയപ്പോൾ അക്ഷർ പട്ടേൽ 9 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.
ശ്രീലങ്കൻ ബൗളർമാരെല്ലാം സാമാന്യം നന്നായി തല്ല് വാങ്ങി. ദിൽഷൻ മധുശങ്കയ്ക്ക് 2 വിക്കറ്റ് ലഭിച്ചു. രജിത, കരുണരത്നെ, ഹസരംഗ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ശ്രീലങ്കയുമാണ് ജയിച്ചത്. ഇതോടെ ഫലത്തിൽ ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ തകർപ്പൻ ജയം നേടിയതോടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകുകയായിരുന്നു.
Discussion about this post