കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം 43.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-0ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ ജയിച്ചിരുന്നു.
താരതമ്യേന ചെറിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ പരാജയം മണത്തിരുന്നു. 20 ഓവറിന് മുൻപ് 4 വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി രാഹുലും പാണ്ഡ്യയും ചേർന്ന് കരകയറ്റുകയായിരുന്നു. രാഹുൽ 64 റൺസുമായി പുറത്താകാതെ നിന്നു. പാണ്ഡ്യ 36 റൺസ് നേടി പുറത്തായി. ശുഭ്മാൻ ഗില്ലും അക്ഷർ പട്ടേലും 21 റൺസ് വീതം നേടി. ശ്രീലങ്കയ്ക്ക് വേണ്ടി കുമാരയും കരുണരത്നെയും 2 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 39.4 ഓവറിൽ 215 റൺസിന് പുറത്തായിരുന്നു. 3 വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും കുൽദീപ് യാദവും ചേർന്നാണ് ശ്രീലങ്കൻ ബാറ്റിംഗ് നിരയെ കടപുഴക്കിയത്. ഉമ്രാൻ മാലികിന് 2 വിക്കറ്റും അക്ഷർ പട്ടേലിന് ഒരു വിക്കറ്റും ലഭിച്ചു. അക്ഷർ 5 ഓവറിൽ 16 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.
മികച്ച തുടക്കം മുതലാക്കാനാകാതെയാണ് ശ്രീലങ്ക തകർന്നത്. 50 റൺസെടുത്ത ഓപ്പണർ ഫെർണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. കുശാൽ മെൻഡിസ് 34 റൺസും വെല്ലലഗെ 32 റൺസും നേടി.
ഇന്നത്തെ ഇന്ത്യൻ ജയത്തോടെ മത്സരഫലം അപ്രസക്തമായ മൂന്നാം മത്സരത്തിൽ ഞായറാഴ്ച ഇരു ടീമുകളും കാര്യവട്ടത്ത് ഏറ്റുമുട്ടും.
Discussion about this post